സംഘർഷത്തിൽ നാല് സൈനികർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബ കമാൻഡർ ഉസ്മാനെ സുരക്ഷാ സേന വധിച്ചു. സുരക്ഷാ സേനാംഗങ്ങളെ വധിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഉസ്മാൻ. ജമ്മു കശ്മീരിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.
അനന്ത്‌നാഗിൽ രണ്ട് ഭീകരരേയും ഖന്യാറിൽ ഒരു ഭീകരനേയുമാണ് സുരക്ഷാ സേന ഇന്ന് വധിച്ചത്. തുടരെ ഉണ്ടാകുന്ന ഭീകരാക്രമണങ്ങൾ ജമ്മു കശ്മീർ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായി നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.
ശ്രീനഗറിലെ ഖന്യാറിലും അനന്ത്‌നാഗിലുമാണ് സൂരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. രണ്ടര വർഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീനഗറിൽ ഭീകരുമായി ഏറ്റുമുട്ടൽ നടക്കുന്നത്. ഖന്യാറിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ അടക്കം നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സുരക്ഷാ സേനയുടെ തെരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു.
ഭീകരാക്രമണങ്ങളിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ബിജെപി ഫാറൂഖ് അബ്ദുള്ളയ്ക്ക് നൽകിയ മറുപടി. ജമ്മു കശ്മീരില്‍ സൈന്യം അതീവ ജാഗ്രതയാണ് പുലർത്തുന്നത്. 30 ഇടങ്ങളിൽ സൈന്യം തെരച്ചില്‍ നടത്തി. വെള്ളിയാഴ്ച ഭീകരര്‍ ആക്രമണം നടത്തിയ ബഡ്ഗാമിലും ബന്ദിപ്പോറയിലും സൂരക്ഷ ശക്തമാക്കി. ബുദ്ഗാമില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെയും, ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിന് നേർക്കുമാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
ALSO READ: ഉത്സവകാലം ആപത്കാലമോ ?; രാജ്യത്ത് ദീപാവലി ആഘോഷങ്ങൾക്കിടെ റിപ്പോർട്ട് ചെയ്തത് റെക്കോർഡ് അപകടങ്ങൾ
അതേസമയം, ജമ്മു കശ്മീരിലെ ബന്ദിപ്പോറയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. ക്യാമ്പിൻ്റെ പുറത്ത് നിന്ന് രണ്ട് ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആക്രമണത്തിൽ ആർക്കും പരുക്കുകളില്ലെന്നും സൈന്യം അറിയിച്ചു.
ജമ്മു കശ്മീരിൽ തുടർച്ചയായ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ബുദ്‌ഗാം ജില്ലയിലെ മസഹാമ മേഖലയിൽ ഉണ്ടായ വെടിവെപ്പിൽ, രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് ഭീകരരുടെ വെടിയേറ്റിരുന്നു. യുപിയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കാണ് വെടിയേറ്റത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമായിരുന്നു ഇത്.
സെൻട്രൽ കശ്മീരിലെ മഗാമിലെ മഴമ മേഖലയിൽ ജോലി ചെയ്യുകയായിരുന്ന സഞ്ജയ്, ഉസ്മാൻ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെന്നും, അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. ആക്രമണം നടന്ന ഉടൻ തന്നെ പൊലീസും സുരക്ഷാ സേനയും അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചു.
ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് പ്രദേശത്തെ നിർമാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ട്, 12 ദിവസത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്ക് നേരെ ആക്രമണമുണ്ടായത്. ഒക്ടോബർ 18ന് ഷോപ്പിയാൻ ജില്ലയിൽ ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ സൈനപോറയിലെ വാഡുന മേഖലയിൽ നിന്നാണ് തൊഴിലാളിയുടെ വെടിയുണ്ടയേറ്റ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.