NEWSROOM

'വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല, പണവും പോയി വണ്ടിയുമില്ല'; പാതിവില തട്ടിപ്പില്‍ എ.എന്‍. രാധാകൃഷ്ണനെതിരെ പൊലീസില്‍ പരാതി

എ.എന്‍. രാധാകൃഷ്ണന്‍ 2024 മാര്‍ച്ച് പത്താം തീയതി കുഞ്ചാട്ടുകര ദേവി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടത്തിയത്.

Author : ന്യൂസ് ഡെസ്ക്


പകുതിവല തട്ടിപ്പില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എന്‍.രാധാകൃഷ്ണനെതിരെ പൊലീസില്‍ പരാതി. എഎന്‍ രാധാകൃഷ്ണന്‍ പണം വാങ്ങി കബളിപ്പിച്ചതായി എടത്തല സ്വദേശി ഗീതയാണ് പരാതിപ്പെട്ടത്. വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ലെന്നും പരാതിക്കാരി ന്യൂസ് മലയാളത്തോട് പറഞ്ഞു.

എ.എന്‍. രാധാകൃഷ്ണന്‍ 2024 മാര്‍ച്ച് പത്താം തീയതി കുഞ്ചാട്ടുകര ദേവി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടത്തിയത്. പകുതി വിലയ്ക്ക് വണ്ടികിട്ടുമെന്ന് പറഞ്ഞുകേട്ടാണ് അവിടെ എത്തിയതെന്നും പരാതിക്കാരി പറയുന്നു.

'ബുക്കിംഗ് കഴിഞ്ഞ് പത്ത് നൂറ് പേരുടെ കയ്യില്‍ നിന്ന് പണം വാങ്ങി. അത് 90 ദിവസത്തിനുള്ളില്‍ കിട്ടുമെന്നാണ് പറഞ്ഞത്. എന്നാല്‍ അത്രയും ദിവസം കഴിഞ്ഞിട്ടും വണ്ടി കിട്ടിയില്ല. പല സ്ഥലങ്ങളിലും ഇതിന് വേണ്ടി കയറിയിറങ്ങി. പെരുമ്പാവൂര്‍, പൊന്നുരുന്നി, ഏലൂര്‍ തുടങ്ങി പല സ്ഥലങ്ങളിലും ടോക്കണ്‍ തരാനെന്നും മറ്റും പറഞ്ഞ് കൊണ്ടു പോയിട്ടുണ്ട്. ഇപ്പോള്‍ ആരും ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ല. അത് കഴിഞ്ഞ് വണ്ടി മാറ്റിത്തരുമെന്ന് പിന്നീട് പറഞ്ഞു. ഹോണ്ട ഡിയോ ആണ് ബുക്ക് ചെയ്തത്. വണ്ടി മാറ്റിത്തരുമെന്ന് പറഞ്ഞിട്ട് അതുപോലും ഇതുവരെ നടന്നിട്ടില്ല,' ഗീത പറഞ്ഞു.

തനിക്കിനി പണം വേണ്ട, തന്റെ വണ്ടി തന്നെ കിട്ടണം. ഇപ്പോള്‍ പൈസയുമില്ല, വണ്ടിയുമില്ല. എഎന്‍ രാധാകൃഷ്ണനെ വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല റിപ്ലൈയും തരുന്നില്ല. ഒപ്പം ഉണ്ടായിരുന്ന സെന്തില്‍കുമാര്‍, സുനില്‍ തുടങ്ങിയവരാരും ഫോണ്‍ എടുക്കുന്നില്ല. പലര്‍ക്കും വണ്ടി കിട്ടാനുണ്ട്. പലരും പെട്ടിരിക്കുകയാണെന്നും ഗീത പറഞ്ഞു.

SCROLL FOR NEXT