സാങ്കേതിക സർവകലാശാലയിൽ സാമ്പത്തിക ക്രമക്കേടെന്ന് പരാതി. പരീക്ഷ നടത്തിപ്പിനുള്ള ഇ-ഗവേണൻസ് കരാറിൽ ഗുരുതര ക്രമക്കേട് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. എ.ജി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയത്.
സിൻഡിക്കേറ്റ് മെമ്പർ പി.കെ. ബിജു എകെജി സെൻ്ററിലേക്കും, സിഐടിയു ഓഫീസിലേക്കുമുള്ള യാത്രയാവശ്യത്തിന് യൂണിവേഴ്സിറ്റി വാഹനങ്ങൾ ദുരുപയോഗം ചെയ്തു. താത്കാലിക ജീവനക്കാരെ നിയമവിരുദ്ധമായി നേരിട്ട് നിയമിച്ചുവെന്നും പരാതിയിൽ പറയുന്നു.
മുൻ വിസി ഡോ. രാജശ്രീയും, പിവിസി ഡോ. അയ്യൂബും വീട്ട് വാടക ബത്തയിൽ നിയമവിരുദ്ധമായി 18 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. ഇടത് സംഘടനയുടെ പ്രസിഡൻ്റിന് നൽകിയ അധിക ശമ്പള കുടിശ്ശിക തിരിച്ചു പിടിച്ചില്ല. വിസിക്ക് നൽകാതെ ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.