NEWSROOM

കണ്ണൂർ എംഡിഎമ്മിൻ്റെ മരണത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണം; പി.പി. ദിവ്യക്കെതിരെ കോൺഗ്രസ്

ഭരണകൂട ഭീകരതയാണ് കേരളത്തിൽ നടക്കുന്നതെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരെ കോൺഗ്രസ്.  നവീൻ ബാബുവിൻ്റെ മരണം ഞെട്ടലും നടുക്കവും ഉണ്ടാക്കുന്നതെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. നവീൻ്റേത് സ്വാഭാവിക മരണമല്ല, ജീവിതം അവസാനിപ്പിച്ചതാണ്.  യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാതെയാണ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ് പി.പി. ദിവ്യ എത്തിയത്. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണകൂട ഭീകരതയാണ് കേരളത്തിൽ നടക്കുന്നതെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. ഉദ്യോഗസ്ഥർ അഴിമതി നടത്തിയെങ്കിൽ അത് തെളിയിക്കാൻ സംവിധാനങ്ങളുണ്ട്. അല്ലാതെ പരസ്യമായി അവരെ അപമാനിക്കുകയല്ല വേണ്ടതെന്നും മാർട്ടിൻ ജോർജ് ന്യൂസ് മലയാളത്തോട് പറഞ്ഞു. പൊലീസിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും, ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തണമെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു

ഇന്ന് രാവിലെയാണ് നവീൻ ബാബുവിനെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.  ഇതിൽ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കാണിച്ചതെന്നാണ് വിമർശനം. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ എഡിഎം അഴിമതി നടത്തിയെന്ന് ദിവ്യ വേദിയിൽ തുറന്നടിച്ചു. പിന്നാലെ നവീൻ ബാബുവിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയും ചെയ്തു.

SCROLL FOR NEXT