കോണ്‍ഗ്രസ് ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ്. അദാനിക്കും സെബി ചെയര്‍പേഴ്‌സണും എതിരെയുള്ള ഷോര്‍ട്ട് സെല്ലര്‍മാരായ ഹിന്‍ഡന്‍ബര്‍ഗ് റിസെര്‍ച്ചിന്‍റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുന്‍ കേന്ദ്ര നിയമ മന്ത്രി. ഇന്ത്യക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ്, സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് പറഞ്ഞു.
അദാനി ഗ്രൂപ്പിന്‍റെ വിദേശ ഷെല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ കണ്ടെത്തല്‍. ആരോപണം അദാനിയും മാധബിയും നിഷേധിച്ചരുന്നു. റിപ്പോര്‍ട്ടിനു പിന്നാലെ അദാനി ഗ്രൂപ്പിന്‍റെ കമ്പനികളുടെ ഓഹരിയില്‍ 7 ശതമാനം കുറവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.
2023 ജനുവരിയിലാണ് ഹിന്‍ഡന്‍ബര്‍ഗ് റിസെര്‍ച്ച് അദാനിക്കെതിരെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദേശ രാജ്യങ്ങളിലെ ഷെല്‍ കമ്പനികളില്‍ നിന്നും സ്വന്തം സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചു കാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ ആരോപണം. ഇന്ത്യന്‍ ഓഹരി വിപണികളെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ള റിപ്പോര്‍ട്ടാണിതെന്ന് അന്നും വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു.