കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. കേന്ദ്രമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. ബി.ജെ.പി മന്ത്രിയാണെങ്കിലും ജോർജ് കുര്യൻ കേരളീയനാണെന്നത് മറക്കരുതെന്നും വി.ഡി. സതീശൻ വാർത്താക്കുറിപ്പിറക്കി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബിജെപി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണം. സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആർജ്ജവും ഇച്ഛാശക്തിയും ജോർജ് കുര്യനോ സുരേഷ് ഗോപിക്കോ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിൻ്റെ വാർത്താക്കുറിപ്പിൻ്റെ പൂർണരൂപം:
കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്ര മന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണ്. സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹതയില്ല. പ്രസ്താവന പിൻവലിച്ച് ജോർജ് കുര്യൻ മാപ്പ് പറയണം.
ബജറ്റിൽ കേരളമെന്ന വാക്ക് പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമർശനമായി ഉന്നയിക്കുമ്പോൾ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണം.
കേരളത്തിൻ്റെ നേട്ടങ്ങളിൽ ബി.ജെ.പിക്കും സംഘ്പരിവാറിനും എന്ത് പങ്കാണുള്ളത്? സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആർജ്ജവമോ ഇച്ഛാശക്തിയോ ജോർജ് കുര്യനോ സുരേഷ് ഗോപിക്കോ ഇല്ല. പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളയി കേന്ദ്ര മന്ത്രിമാർ അധപതിക്കരുത്.
രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അതിരുവിട്ട ശ്രമങ്ങൾ ഉണ്ടാകുമ്പോൾ ബജറ്റിൻ്റെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. കാലാകാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് സംഘ്പരിവാറിൻ്റെ ശ്രമം. അതിനുള്ള നീക്കങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സംഘ്പരിവാർ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോർജ് കുര്യൻ്റെ വാക്കുകളിൽ കാണുന്നത്. ബി.ജെ.പി മന്ത്രിയാണെങ്കിലും ജോർജ് കുര്യൻ കേരളീയനാണെന്നത് മറക്കരുത്.
കേന്ദ്രമന്ത്രി ജോർജ് കുര്യന്റേത് ദൗർഭാഗ്യകരമായ പ്രസ്താവനയെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കേരളത്തിൽ നിന്നൊരു കേന്ദ്രമന്ത്രി ഉണ്ടായപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ വാങ്ങി നൽകും എന്നാണ്. അദ്ദേഹത്തിന്റേത് തെറ്റായ സമീപനം. മന്ത്രി പ്രസ്താവന പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണം. റെയിൽവേ വികസനം, വയനാട് സഹായം ഒന്നിനെപ്പറ്റിയും മന്ത്രി സൂചിപ്പിക്കുന്നില്ല. മന്ത്രി സ്ഥാനം ഉപയോഗിച്ച് കേരളത്തിന് നേട്ടം ഉണ്ടാവണം. സുരേഷ് ഗോപിയുടെ പ്രസ്താവനയും ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.