NEWSROOM

എന്‍.എം വിജയന്റെ മരണം: മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാക്കള്‍

ഐ.സി. ബാലകൃഷ്ണനും എന്‍.ഡി. അപ്പച്ചനും കെ.കെ. ഗോപിനാഥനും കോടതിയെ സമീപിച്ചു

Author : ന്യൂസ് ഡെസ്ക്


വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി കോൺഗ്രസ് നേതാക്കൾ. സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവർ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. കെ.കെ. ഗോപിനാഥൻ ഹൈക്കോടതിയേയും സമീപിച്ചു. വിജയൻ്റെ മരണത്തിൽ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെ മൂവരുടേയും ഫോൺ ഓഫ് ചെയ്ത നിലയിലാണ്. കേസിൽ വിജിലൻസ് കൂടുതൽ പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തത്.

എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു. വിജയൻ്റെ ഫോൺ രേഖകളും പരിശോധിച്ചതിനുശേഷമായിരുന്നു പ്രത്യേക അന്വേഷണ സംഘം കേസടുത്തത്. സംഭവത്തിൽ കെപിസിസി നേതൃത്വം ഉൾപ്പെടെ പ്രതിരോധത്തിലാവും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സിപിഎം ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം കുറ്റക്കാരാണെങ്കിൽ ശിക്ഷിച്ചോട്ടെയെന്നായിരുന്നു ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ്റെ ആദ്യ പ്രതികരണം. നീതിക്ക് മുന്നിൽ എന്നും ഉണ്ടാകുമെന്നും, ഏത് അന്വേഷണത്തോടും സഹരിക്കുമെന്നും എൻ.ഡി.അപ്പച്ചൻ പറഞ്ഞിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രസിഡൻ്റിൻ്റെ ആരോപണം.

അന്വേഷണസമിതി എത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നു സംസാരിച്ച ശേഷമാണ് കേസെടുത്തതെന്ന് എൻ.ഡി. അപ്പച്ചൻ പറയുന്നു. പി.വി. അൻവറിനെ വേട്ടയാടുന്നതിന് സമാനമാണ് ഈ കേസും. എൻ.എം. വിജയന്റെ കുടുംബവുമായി നല്ല ബന്ധമാണ്. കത്തിൽ പേരുണ്ടെന്ന് കരുതി കേസെടുക്കാനാകുമോ എന്നും നിയമപരമായി നേരിടുമെന്നും എൻ.ഡി. അപ്പച്ചൻ അറിയിച്ചു.

വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.



ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT