NEWSROOM

വഖഫ് ഭേദഗതി ബില്‍: എതിർത്ത് വോട്ട് ചെയ്യാൻ എത്താതിരുന്ന പ്രിയങ്ക; എക്‌സ് പോസ്റ്റിട്ട് രാഹുല്‍; കോണ്‍ഗ്രസ് നിലപാടില്‍ വിവാദം

ക്രൈസ്തവരുടെ മേല്‍ കണ്ണീര്‍ ഒഴുക്കിയാല്‍ കുറച്ച് എംപിമാരെ കിട്ടുമെന്നുള്ള വ്യാമോഹം ബിജെപിക്ക് ഉണ്ടായിരുന്നു. ബിജെപിയുടെ കള്ളക്കളി പൊളിച്ചടുക്കാന്‍ പ്രതിപക്ഷത്തിനായെന്നും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്


വഖഫ് നിയമ ഭേദഗതി ബില്ലിന്‍ മേലുള്ള കോണ്‍ഗ്രസ് നിലപാടില്‍ വിവാദം കത്തുന്നു. വിപ്പ് നല്‍കിയിട്ടും പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ എത്തി വോട്ട് ചെയ്യാത്തതും രാഹുല്‍ ഗാന്ധി സഭയില്‍ ബില്ലിനെ എതിര്‍ത്ത് സംസാരിക്കാത്തതുമാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ബില്ലിന്മേല്‍ സിപിഐഎം കാണിച്ച ആര്‍ജവം കോണ്‍ഗ്രസിന് ഉണ്ടായില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു.

ഇടതുപക്ഷം കാണിച്ച ആര്‍ജവം എല്ലാവര്‍ക്കും ഉണ്ടാകണം. ഒഴിവാക്കാന്‍ കഴിയാത്ത എന്തെങ്കിലും പ്രതിസന്ധിയുണ്ടോ എന്ന കാര്യം ആ വ്യക്തി പറയണമെന്നും പ്രിയങ്ക ഗാന്ധിയെ ഉന്നംവെച്ച് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

രാജ്യത്ത് ബിജെപിക്കെതിരെ രൂപപ്പെടുന്ന ഐക്യമാണ് കഴിഞ്ഞ ദിവസം ലോക് സഭയില്‍ എത്തിയത്. ക്രൈസ്തവരുടെ മേല്‍ കണ്ണീര്‍ ഒഴുക്കിയാല്‍ കുറച്ച് എംപിമാരെ കിട്ടുമെന്നുള്ള വ്യാമോഹം ബിജെപിക്ക് ഉണ്ടായിരുന്നു. ബിജെപിയുടെ കള്ളക്കളി പൊളിച്ചടുക്കാന്‍ പ്രതിപക്ഷത്തിനായെന്നും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. മുസ്ലീങ്ങള്‍ക്കെതിരെ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന നടപടി പിന്നീട് ദളിത്, മറ്റു വിഭാഗങ്ങള്‍ക്കെതിരെയും ഉണ്ടാകുമെന്നുള്ള തിരിച്ചറിവാണ് ഐക്യത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ മുഴുവന്‍ സമയവും സഭയിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധി എതിര്‍ത്ത് സംസാരിച്ചില്ല. പകരം എക്‌സില്‍ പോസ്റ്റിടുകയാണ് ചെയ്തത്. ഭരണഘടനയ്ക്ക് മേലുള്ള ആക്രമണമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മുസ്ലീങ്ങളെ അരികുവത്കരിക്കാനുള്ള ആയുധമാണ് വഖഫ് ഭേദഗതി ബില്‍ എന്നും അദ്ദേഹം എക്സില്‍ കുറിച്ചു.പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ എത്തിയില്ലെന്നതും ചര്‍ച്ചയാവുകയാണ്. ഇത് പ്രതിരോധത്തിലാക്കുന്നത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന മുസ്ലീം ലീഗിനെകൂടിയാണ്.

അതേസമയം മധുരയില്‍ വെച്ച് നടക്കുന്ന അഖിലേന്തായ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതെയാണ് സിപിഐഎം നേതാവ് കെ. രാധാകൃഷ്ണന്‍ വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ ലോക്‌സഭയില്‍ എത്തിയത്. ഡിഎംകെ എം.പി എ. രാജ, കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ജെബി മേത്തര്‍, കെ സി വേണുഗോപാല്‍, തുടങ്ങി വലിയ പ്രതിപക്ഷ ഐക്യമാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കണ്ടത്.

എട്ടു മണിക്കൂര്‍ അനുവദിച്ച ചര്‍ച്ച കഴിഞ്ഞ ദിവസം 12 മണിക്കൂറോളമാണ് നീണ്ടത്. പകല്‍ 12 മണിക്ക് ആരംഭിച്ച ചര്‍ച്ച വോട്ടെടുപ്പിന് എടുക്കുമ്പോള്‍ അര്‍ധരാത്രി 12 മണി കഴിഞ്ഞിരുന്നു. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. 288 പേര്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

വകുപ്പ് തിരിച്ചുകൊണ്ടുള്ള വോട്ടെടുപ്പാണ് സഭയില്‍ നടന്നത്. വഖഫ് സ്വത്തുക്കളുടെ ഭരണം മെച്ചപ്പെടുത്തുക, സാങ്കേതികവിദ്യാധിഷ്ഠിത മാനേജ്‌മെന്റ് അവതരിപ്പിക്കുക, സങ്കീര്‍ണ്ണതകള്‍ പരിഹരിക്കുക, സുതാര്യത ഉറപ്പാക്കുക എന്നിവയാണ് ബില്‍ ലക്ഷ്യമിടുന്നത്. ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.

ബില്‍ പാസായതില്‍ കോടിക്കണക്കിന് ദരിദ്ര മുസ്ലീങ്ങള്‍ പ്രധാനമന്ത്രി മോദിയോട് നന്ദി പറയുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ബില്ല് പാസായതിന് പിന്നാലെ മുമ്പത്ത് ആഹ്‌ളാദപ്രകടനം സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരസമിതി മുമ്പത്ത് പ്രകടനം നടത്തിയത്. വഖഫ് ബില്‍ മുസ്ലീം വിരുദ്ധമല്ലെന്ന് കിരണ്‍ റിജിജു മറുപടി പറഞ്ഞു. ബില്ല് പാസായാല്‍ മുനമ്പം വിഷയം പരിഹരിക്കപ്പെടും. ക്രൈസ്തവ സംഘടനകള്‍ പിന്തുണയ്ക്കുന്നത് പഠിക്കാതെയാണോ? ട്രൈബ്യൂണലുകളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പരിഹാരമാകുമെന്നും കിരണ്‍ റിജിജു ചര്‍ച്ച അവസാനിച്ച ശേഷമുള്ള മറുപടിയില്‍ പറഞ്ഞു.



SCROLL FOR NEXT