ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് വിമതരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് ബിജെപി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പവൻ ഖജൂരിയ, ബൽവാൻ സിംഗ്, നരീന്ദർ സിംഗ് ഭൗ എന്നിവർക്കാണ് സസ്പെൻഷൻ.
ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ജമ്മു കശ്മീരിലെ ബിജെപി മുൻ വൈസ് പ്രസിഡൻ്റ് ഖജൂരിയ, ഉധംപൂർ ഈസ്റ്റിൽ നിന്നും നരീന്ദർ സിംഗ് ഭൗ, ഛംബിൽ നിന്നുമാണ് സ്വതന്ത്രരായി മത്സരിച്ചത്. മുൻ ബ്ലോക്ക് ഡെവലപ്‌മെൻ്റ് കൗൺസിലറായ ബൽവാൻ സിംഗ്, മുൻ മന്ത്രി ഹർഷ് ദേവ് സിംഗിൻ്റെ നേതൃത്വത്തിലുള്ള ജെ & കെ നാഷണൽ പാന്തേഴ്‌സ് പാർട്ടിയിൽ ചേർന്ന ശേഷം ഉധംപൂർ ഈസ്റ്റിൽ നിന്ന് മത്സരിച്ചിരുന്നു.
ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ വൈകുന്നേരം 7.30 വരെ 59.36% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത് 58.46% ആയിരുന്നു. 24 മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒമ്പത് വനിത സ്ഥാനാർഥികളടക്കം 219 പേരാണ് ജനവിധി തേടിയത്.