NEWSROOM

പുലിപ്പല്ല് കേസ്: "വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമില്ല"; ജാമ്യ ഉത്തരവിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന്

വേടന്‍ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ലെന്നും, വേടനെതിരെ സമാനമായ കുറ്റകൃത്യമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് പെരുമ്പാവൂർ കോടതി. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും റാപ്പര്‍ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

ഇന്നലെ വൈകീട്ടാണ് പെരുമ്പാവൂർ ജെഎഫ്‌സിഎം കോടതി വേടനെന്ന ഹിരൺ ദാസിന് ജാമ്യം അനുവദിച്ചത്. വേടൻ്റെ മാലയിലുള്ള പുലിപ്പല്ല് യഥാർഥ പുലിയുടേതാണോ എന്ന് കണ്ടെത്താനായിട്ടില്ലെന്ന പ്രധാന നിരീക്ഷണം കോടതി നടത്തി. പുലിപ്പല്ല് യഥാർഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. വേടന്‍ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ലെന്നും, വേടനെതിരെ സമാനമായ കുറ്റകൃത്യമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

അതേസമയം കേസില്‍ വേടനെതിരെ കൂടുതൽ തെളിവ് ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുകയാണ് വനംവകുപ്പ്. വേടൻ്റെ മാനേജർ അടക്കമുള്ളവരെ ചോദ്യം ചെയ്യും. ലോക്കറ്റ് നൽകിയതായി വനംവകുപ്പ് പറയുന്ന രഞ്ജിത്ത് കുംബിഡിയെ കണ്ടെത്താനും നീക്കം തുടങ്ങി.

ബുധനാഴ്ചാണ് പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചത്. തുടരന്വേഷണം നടക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്ന വനംവകുപ്പ് ആവശ്യം, പെരുമ്പവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. എന്നാൽ കേസിൽ കൂടുതൽ പിടിമുറുക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി വരുംദിവസങ്ങളിൽ വേടൻ്റെ മനേജർ അടക്കമുള്ളവരെ ചോദ്യം ചെയ്യും.

വേടൻ്റെ അറസ്റ്റ് സംബന്ധിച്ച് വനംമന്ത്രിക്ക് എ.കെ. ശശീന്ദ്രന് വിശദമായ മറുപടി നൽകാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. വേടന് ജാമ്യം കിട്ടിയതിനു പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രന്‍ വനംവകുപ്പിനെ തള്ളിപ്പറഞ്ഞിരുന്നു. അപൂര്‍വമായ ഒരു സംഭവം എന്ന നിലയില്‍ വനംവകുപ്പ് ഈ കേസിനെ പെരുപ്പിച്ചു കാണിച്ചെന്നായിരുന്നു മന്ത്രിയുടെ വിമർശനം. അന്വേഷണ സംഘത്തെ മന്ത്രി തള്ളി പറഞ്ഞതില്‍ ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

SCROLL FOR NEXT