കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകനായ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ 9 പ്രതികൾ കുറ്റക്കാരെന്ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി. ടി പി ചന്ദ്രേശഖരൻ വധക്കേസ് പ്രതി ടി കെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരൻ മനോരാജും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിലെ പത്താം പ്രതി പ്രകാശനെ കോടതി വെറുതെവിട്ടു. പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രസ്താവിക്കും.
2005 ഓഗസ്റ്റ് ഏഴിനാണ് ബിജെപി പ്രവർത്തകനായ സൂരജിനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിൽ വെച്ചാണ് സൂരജ് കൊല്ലപ്പെട്ടത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. 19 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലുണ്ടായ വിധി പ്രസ്താവത്തിൽ പ്രതികളിലൊരാൾ ഒഴികെ മറ്റെല്ലാവരെയും കുറ്റക്കാരാണെന്ന് തലശ്ശേരി സെഷൻസ് കോടതി കണ്ടെത്തി. പത്താംപ്രതി നാഗത്താന്‍കോട്ട പ്രകാശനെ കോടതി വെറുതെവിട്ടു. സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്ന വിരോധത്തിലാണ് സൂരജിനെ കൊലപ്പെടുത്തിയത്. 2005 ഫെബ്രുവരിയിലും സൂരജിനെ കൊലപ്പെടുത്താൻ ശ്രമം ഉണ്ടായി. അന്ന് സൂരജിന്റെ കാലിന് വെട്ടേറ്റിരുന്നു. ആറുമാസത്തോളം കിടപ്പിലായ സൂരജ്, പുറത്തിറങ്ങിയപ്പോഴായിരുന്നു കൊലപാതകം.
തുടക്കത്തിൽ 10 പേർ മാത്രമായിരുന്നു കേസിൽ പ്രതികളായിട്ടുണ്ടായിരുന്ന്. ടി പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ടി.കെ രജീഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ കൂടി പ്രതിചേർത്തത്. ഇവരിലൊരാളാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍റെ സഹോദരന്‍ മനോരാജ് നാരായണൻ. കേസിലെ കേസിലെ ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും വിചാരണയ്ക്കിടെ മരിച്ചു. ഇതോടെയാണ് പ്രതികളുടെ എണ്ണം പത്തായത്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.കേസിൽ വിധി വന്നശേഷം പ്രതികരിക്കാമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ പ്രതികരണം.
ടി കെ രജീഷാണ് കേസിലെ ഒന്നാം പ്രതി. മനോരാജ് നാരായണനാണ് കേസിലെ അഞ്ചാം പ്രതി. എന്‍.വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.കേസിലെ പത്താം പ്രതി പ്രകാശനെ കോടതി വെറുതെവിട്ടു.