അധ്യാപകരുടെയും ജീവനക്കാരുടെയും നാളത്തെ പണിമുടക്കിനെ പരിഹസിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ. സിപിഐ സംഘടനയായ ജോയിൻ്റ് കൗൺസിലിനെതിരെയാണ് സിപിഎം സംഘടനയുടെ പ്രത്യക്ഷ വിമർശനം. കൊങ്ങി-സംഘി പ്രഭൃതികൾക്കൊപ്പം തോളിൽ കൈയിടാൻ അതിവിപ്ലവകാരികളും ഇറങ്ങിത്തിരിച്ചു. അന്തി ചന്തയിൽ കൂടുന്ന ആളുകൾ പോലും ഇല്ലാത്തവരാണ് വിപ്ലവത്തിന്റെ അട്ടിപ്പേർ അവകാശമേറ്റെടുത്തിരിക്കുന്നതെന്നും വിമർശനം.
അന്തി ചന്തക്ക് ആളുണ്ടോ ഇല്ലയോ എന്ന് നാളെ അറിയാം എന്നാണ് പരിഹാസത്തിൽ ജോയിൻ്റ് കൗൺസിലിൻ്റെ മറുപടി. സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ച അധ്യാപക- സർവീസ് സംഘടനയുടെ സൂചനാ പണിമുടക്കാണ് നാളെ നടക്കുക. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കുക ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ധനവകുപ്പ് പരാജയം ആണെന്നും സമരം പരാജയപ്പെടുത്താൻ CPIM, BJP അനുകൂല സംഘടനകൾ പ്രവർത്തനം നടത്തുന്നുണ്ടെന്നും ജോയിൻ്റ് കൗൺസിൽ ഭാരവാഹികൾ കുറ്റപ്പെടുത്തി. അതേ സമയം സിപിഐ മുഖപത്രത്തിൽ ഇന്ന് സർക്കാരിനെ വിമർശിച്ച് ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. പങ്കാളിത്ത പെൻഷൻ പിൻലിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും, കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചതിൽ നിന്ന് ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു.