NEWSROOM

'ഇനി വൈകരുത്, എഡിജിപി എം.ആർ. അജിത് കുമാറിനെ ഉടൻ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണം'; നിലപാട് കടുപ്പിച്ച് സിപിഐ

അജിത് കുമാർ തുടരുന്നത് സർക്കാരിൻറെ പ്രതിച്ഛായയെ ബാധിക്കുന്നെന്ന് സിപിഐ അഭിപ്രായപ്പെട്ടു

Author : ന്യൂസ് ഡെസ്ക്


എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും ഉടൻ മാറ്റണമെന്ന് സിപിഐ. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ ഉപസമിതിയിൽ സിപിഐ മന്ത്രിമാർ നിലപാട് അറിയിച്ചിരുന്നു. എഡിജിപി സ്ഥാനത്ത് എം.ആർ. അജിത് കുമാർ തുടരുന്നത് സർക്കാരിൻ്റെ പ്രതിച്ഛായെ ബാധിക്കുന്നെന്നും നടപടി അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ആകില്ലെന്നും സിപിഐ വ്യക്തമാക്കി.

അജിത് കുമാറിനെ മാറ്റാത്തതിൽ കടുത്ത അതൃപ്തിയുണ്ടെങ്കിലും ഡിജിപിയുടെ റിപ്പോർട്ട് ലഭിക്കും വരെ കാത്തിരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന് സിപിഐ വഴങ്ങുകയായിരുന്നു. ബുധനാഴ്ച മുഖ്യമന്ത്രിയെ കണ്ട് എഡിജിപിയെ മാറ്റിയേ തീരൂവെന്ന് ബിനോയ് വിശ്വം കടുപ്പിച്ച് പറഞ്ഞപ്പോഴാണ് നടപടിയുടെ കാര്യം മുഖ്യമന്ത്രി അറിയിച്ചത്.


എഡിജിപിക്കെതിരായ റിപ്പോർട്ട് ഉടൻ കിട്ടുമെന്നും താമസിയാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയ കാര്യം ബിനോയ് വിശ്വം എക്സിക്യൂട്ടീവ് യോഗത്തെയും അറിയിച്ചു. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നടപടി പ്രഖ്യാപിക്കാത്തതിൽ കടുത്ത അമർഷം ഉണ്ടായിരുന്ന നേതാക്കൾ മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് അടങ്ങിയത്. തൃശൂർ പൂരം കലക്കിയതിലെ പുനരന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ആരോപണവിധേയനായ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുന്നതും സിപിഐ സമ്മർദത്തിൻ്റെ ഫലമായാണെന്ന പ്രതീതി ഉണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.

പൂരം കലങ്ങിയതിൽ എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടിട്ടും നടപടി ഇത്രയും വൈകിയതിലുള്ള വിമർശനം സിപിഐക്കുണ്ട്. ഇത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന് അടുത്ത ഇടതുമുന്നണി യോഗത്തിൽ നേതാക്കൾ അറിയിക്കും.

SCROLL FOR NEXT