NEWSROOM

ധീരജിനെ കുത്തിയ കത്തിയുമായി വരുന്നവര്‍ക്ക് പുഷ്പചക്രം കരുതിവെക്കും; മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യത്തിൽ പ്രതികരിച്ച് കെ. കെ. രാഗേഷ്

മലപ്പട്ടത്ത് വന്ന് അക്രമം നടത്തിയവരെ വെറുതെ വിട്ടത് സിപിഐഎമ്മിൻ്റെ ഔദാര്യമാണെന്നും രാഗേഷ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യത്തിൽ പ്രതികരിച്ച് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ.രാഗേഷ്. ധീരജിനെ കുത്തിയ കത്തിയുമായി വരുന്നവര്‍ക്ക് പുഷ്പചക്രം കരുതിവെക്കും, എന്നാൽ ഇങ്ങനെ പറഞ്ഞുവെന്ന് വെച്ച് ഞങ്ങൾ അത് ചെയ്യില്ലെന്നും കെ.കെ. രാഗേഷ് പറഞ്ഞു. മലപ്പട്ടത്ത് വന്ന് അക്രമം നടത്തിയവരെ വെറുതെ വിട്ടത് സിപിഐഎമ്മിൻ്റെ ഔദാര്യമാണെന്നും രാഗേഷ് വ്യക്തമാക്കി.


കഴിഞ്ഞ ദിവസമാണ് കണ്ണൂർ മലപ്പട്ടത്ത് സിപിഐഎം -കോൺഗ്രസ് സംഘർഷമുണ്ടായത്. "എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്ത്തിയിട്ടില്ല," എന്ന് മലപ്പട്ടത്ത് നടന്ന പദയാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരില്‍ ചിലർ മുദ്രാവാക്യം മുഴക്കിയെന്നാണ് സിപിഐഎമ്മിന്‍റെ ആരോപണം.


യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള പദയാത്ര മലപ്പട്ടം സെൻ്ററിൽ എത്തിയപ്പോഴാണ് സംഘർഷം ആരംഭിച്ചത്. പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുകയും,വടിയും കുപ്പികളും പരസ്പരം വലിച്ചെറിയുകയും ചെയ്തു. തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു.

ഇരുവിഭാ​ഗങ്ങളും രണ്ട് ഭാ​ഗത്തായി നിന്ന് പോർവിളിക്കുന്ന സാഹചര്യവും ഉണ്ടായി. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതോടെ സംഘ‍ർഷാവസ്ഥ രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് 50 കോൺഗ്രസ് പ്രവർത്തകർക്കും 25 സിപിഐഎം പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഘർഷം ആസൂത്രണം ചെയ്തത് യൂത്ത് കോൺ​ഗ്രസ് ആണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

SCROLL FOR NEXT