NEWSROOM

റിജിത്ത് വധക്കേസിലെ വിധി സ്വാ​ഗതാർഹം; ഓർമപ്പെടുത്തുന്നത് കേരളത്തിൽ ആർഎസ്എസ് നടത്തിയ നിരവധി കൊലപാതകങ്ങൾ: പി. ജയരാജന്‍

സിപിഎമ്മിനെ തകർത്താൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ എന്ന സാഹചര്യത്തിലാണ് ഇത്രയും ബീഭത്സമായ കൊലപാതകങ്ങൾ നടന്നിട്ടുള്ളത്. അതിലൊന്നാണ് റിജിത്തിന്റെ കൊലപാതകം...

Author : ന്യൂസ് ഡെസ്ക്

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിന്റെ കൊലക്കേസിലെ കോടതി വിധി സ്വാ​ഗതം ചെയ്ത് സിപിഎം നേതാവ് പി. ജയരാജന്‍. വിധി ഓർമപ്പെടുത്തുന്നത് കേരളത്തിൽ ആർഎസ്എസ് നടത്തിയിരിക്കുന്ന നിരവധി കൊലപാതകങ്ങളാണെന്നും ജയരാജന്‍ പറഞ്ഞു. വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന കുടുംബത്തിന്റെ പ്രതികരണത്തോടെ ജയരാജൻ പ്രതികരിച്ചില്ല.



റിജിത്ത് കൊലക്കേസിലെ ഒൻ‌പത് പ്രതികളേയും കുറ്റക്കാരായി നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോൾ ഒന്‍പത് പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നു. കേരളത്തിൽ വയനാട് ഒഴികെയുള്ള 13 ജില്ലകളിലുമായി ആ‍ർഎസ്എസുകാർ സിപിഎമ്മിന്റെ 218 പ്രവർത്തകരെയാണ് കൊലപ്പെടുത്തിയത്. അതിനെ ഒർമപ്പെടുത്തുന്ന വിധികൂടിയാണ് ഇത്, ജയരാജൻ പറഞ്ഞു.



കേരളീയ സമൂഹം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമാണ്. ആ മതനിരപേക്ഷത തക‍ർത്തുകൊണ്ട് ആ‍ർഎസ്എസ്-ബിജെപി സംഘടനകൾക്ക് സ്വാധീനം നേടണമെങ്കിൽ സിപിഎമ്മിനെയാണ് ശാരീരികമായി തകർക്കേണ്ടതെന്ന് ആ‍ർഎസ്എസിന്റെ അഖിലേന്ത്യ നേതൃത്വം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും അക്രമണങ്ങളും കൊലപാതകങ്ങളും ഇവിടെ നടന്നതെന്ന് ജയരാജൻ പറഞ്ഞു.



അതിൽ ഒന്നാണ് റിജിത്തിന്റെ കൊലപാതകം. റിജിത്തിന്റെ കൊലപാതകത്തിന്റെ കാരണമായി കോടതി തന്നെ കണ്ടെത്തിയത് ആ‍ർഎസ്എസിന്റെ ശാഖ ക്ഷേത്രത്തിൽ നടത്താനുള്ള നീക്കത്തെ തുടർന്നുണ്ടായ സംഘർഷമാണെന്നാണ്. ഇത് കേരളത്തിൽ സമൂഹത്തിൽ നുഴഞ്ഞു കയറാൻ അർഎസ്എസ് ഉപയോ​ഗിക്കുന്ന ശൈലിയാണ്. അതായത് ഹിന്ദു ആരാധനാലയങ്ങളെ ഉപയോ​ഗിച്ചുകൊണ്ട് ആർഎസ്എസ് ഹിന്ദുക്കളുടെ ഒരു പൊതു സംഘടനയാണെന്ന പ്രതീതിയുണ്ടാക്കാനുള്ള ശ്രമം നടക്കുന്നു. സ്വാഭാവികമായും മതനിരപേക്ഷ സമൂഹം മുന്നോട്ട് പോകുന്നത് ഇടതുപക്ഷ പ്രസ്താനത്തിന്റെ പിന്തുണയോടെയാണ്. ഇത്തരത്തിൽ ഒരു സാഹചര്യത്തിൽ സിപിഎമ്മിനെ തകർത്താൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ എന്ന സാഹചര്യത്തിലാണ് ഇത്രയും ബീഭത്സമായ കൊലപാതകങ്ങൾ നടന്നിട്ടുള്ളത്. അതിലൊന്നാണ് റിജിത്തിന്റെ കൊലപാതകം, ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. പ്രതികള്‍ 1,10,000 രൂപ വീതം പിഴയും അടയ്ക്കണം. 1,2,4,5,6,10 പ്രതികൾക്ക് 18 വർഷം തടവാണ് വിധിച്ചിരിക്കുന്നത്. റിജിത്ത് വധക്കേസില്‍ ഒന്‍പത് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിധി വരുന്നത്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പത്ത് പ്രതികളുണ്ടായിരുന്ന കേസിൽ പത്താം പ്രതി അജേഷ് വാഹനാപകടത്തിൽ  മരിച്ചിരുന്നു.

2005 ഒക്ടോബര്‍ മൂന്നിനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റിജിത്ത് കൊല്ലപ്പെട്ടത്. കണ്ണപുരം തച്ചങ്കണ്ടിയാല്‍ ക്ഷേത്രത്തിനടുത്തു വെച്ച് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു വരികയായിരുന്ന റിജിത്തിനെ ആര്‍എഎസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു കൊല്ലുകയായിരുന്നു. റിജിത്തിനൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

SCROLL FOR NEXT