NEWSROOM

മുതലമട പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കി സിപിഐഎം

"ഒരു ഭരണ കാലാവധിക്കുള്ളില്‍ രണ്ടാമത്തെ തവണയാണ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം വന്നത്"

Author : ന്യൂസ് ഡെസ്ക്


മുതലമടയില്‍ കോണ്‍ഗ്രസ്-ബിജെപി പിന്തുണയില്‍ ഭരണത്തിലേറിയ പഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി സിപിഐഎം. പ്രസിഡന്റ് കല്‍പനാ ദേവിയെയാണ് പുറത്താക്കിയത്. 2023 ഫെബ്രുവരിയില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ പിന്തുണയിലാണ് കല്‍പനാ ദേവി അധികാരത്തിലേറിയത്. ഒരു ഭരണ കാലാവധിക്കുള്ളില്‍ രണ്ടാമത്തെ തവണയാണ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം വന്നത്.

ബിജെപി കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അവിശ്വാസത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നു. വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

19 അംഗങ്ങളുള്ള മുതലമട ഗ്രാമ പഞ്ചായത്തില്‍ എട്ട് സിപിഐഎം മെമ്പര്‍മാരാണ് ഉള്ളത്. സിപിഐഎം പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ സ്വതന്ത്ര മെമ്പര്‍മാരായ കല്‍പനാദേവി, താജുദ്ദീന്‍ എന്നിവര്‍ പ്രമേയം കൊണ്ടു വന്നു.

ഇതിനെ ആറ് കോണ്‍ഗ്രസ് മെമ്പര്‍മാരും മൂന്ന് ബിജെപി മെമ്പര്‍മാരും പിന്തുണച്ചതോടെയാണ് സിപിഐഎമ്മിന് ഭരണം നഷ്ടമായത്. തുടര്‍ന്ന് കല്‍പനാ ദേവിയെ പ്രസിഡന്റായും താജുദ്ദീനെ വൈസ് പ്രസിഡന്റ് ആയും തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനെതിരെയാണ് സിപിഐഎം അവിശ്വാസം കൊണ്ടു വന്നത്.

SCROLL FOR NEXT