NEWSROOM

ഭീകരരെ ഉടൻ പിടികൂടി ശിക്ഷിക്കണം; പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

പൊലീസും സുരക്ഷാ സേനയും കേന്ദ്ര സർക്കാരിന്‍റെ കീഴിലാണ്. ഈ ക്രൂരമായ ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്

Author : ന്യൂസ് ഡെസ്ക്

ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബങ്ങൾക്ക് സിപിഐഎം അഗാധമായ അനുശോചനം അറിയിക്കുന്നതായും പ്രസ്താവനയിൽ അറിയിച്ചു.

ഭീകരരെ ഉടൻ തന്നെ പിടികൂടി ശിക്ഷ നൽകണമെന്ന് പോളിറ്റ് ബ്യൂറോ അവശ്യപ്പെട്ടു. പൊലീസും സുരക്ഷാ സേനയും കേന്ദ്ര സർക്കാരിന്‍റെ കീഴിലാണ്. ഈ ക്രൂരമായ ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ കേന്ദ്ര സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. കുറ്റകൃത്യം ചെയ്തവർ രാജ്യത്തിന്‍റെയും പ്രത്യേകിച്ച് കശ്മീരിലെ ജനങ്ങളുടെയും ശത്രുക്കളാണെന്നും സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവനയിൽ പറയുന്നു. തിരക്കേറിയ വിനോദ സഞ്ചാര മേഖലകളിൽ ഉൾപ്പെടെ സുരക്ഷ വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും പ്രസ്താവനയിൽ ഓർമിപ്പിച്ചു.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ. ടിആർഎഫ് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്. തെക്കൻ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമായാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം. നിരവധി തവണ വെടിയൊച്ചകൾ കേട്ടതായും ടിആർഎഫ് കമാൻഡറെ സൈന്യം വളഞ്ഞതായിട്ടുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അബർബൽ വെള്ളച്ചാട്ടതിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം. നേരത്തെ തന്നെ ഈ പ്രദേശങ്ങളിൽ വലിയ തരത്തിലുള്ള സൈനികനീക്കം ആരംഭിച്ചിരുന്നു. ഭീകരർക്കായുള്ള തെരച്ചിൽ വളരെ ശക്തമായി പുരോഗമിക്കുകയാണ്.

SCROLL FOR NEXT