NEWSROOM

'പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു'; മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഎം

മധു മുല്ലശ്ശേരി ബിജെപിയില്‍ ചേരുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പാര്‍ട്ടി നടപടി.

Author : ന്യൂസ് ഡെസ്ക്


മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയ ശുപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. മധു പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് സിപിഎം പറയുന്നു. മധു മുല്ലശ്ശേരി ബിജെപിയില്‍ ചേരുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പാര്‍ട്ടി നടപടി.

മധുവിനെതിരെ നടപടി എടുക്കുമെന്ന് നേരത്തെ തന്നെ നേതാക്കള്‍ പറഞ്ഞിരുന്നു. മേല്‍ക്കമ്മിറ്റികളുമായി ആലോചിച്ച് മധുവിന്റെ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി പറഞ്ഞത്.

'സിപിഎം മംഗലപുരം ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും പൊതുജന മധ്യത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മധു മുല്ലശ്ശേരിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു,' ജില്ലാ കമ്മിറ്റി പുറത്തുവട്ട പ്രസ്താവനയില്‍ പറയുന്നു.


മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അംഗത്വം എടുക്കാന്‍ ധാരണയായതായാണ് സൂചന. ഇന്ന് രാവിലെ 11 മണിക്ക് സംസ്ഥാന നേതാക്കള്‍ മുല്ലശ്ശേരി മധുവിന്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിക്കും.

ഏരിയ സമ്മേളനത്തില്‍ ഏരിയ കമ്മിറ്റിയില്‍ നിന്ന് മാറ്റി എന്നടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മധു മുല്ലശ്ശേരി സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയത്. ഇനി സിപിഎമ്മിലേക്കില്ലെന്നും എന്നാല്‍ മറ്റൊരു പാര്‍ട്ടിക്കൊപ്പം പൊതു പ്രവര്‍ത്തനരംഗത്ത് തുടരും എന്നുമായിരുന്നു മധു മുല്ലശ്ശേരി പറഞ്ഞത്. മുസ്ലീം ലീഗും കോണ്‍ഗ്രസും ബിജെപിയും പിവി അന്‍വറിന്റെ ഡിഎംകെയുമടക്കം തന്നെ സമീപിച്ചിട്ടുണ്ടെന്നും ഏത് പാര്‍ട്ടിയിലേക്ക് ആണ് താന്‍ പോകുന്നതെന്ന് വൈകാതെ അറിയിക്കുമെന്നും മധു മുല്ലശ്ശേരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലേക്കെന്ന് വ്യക്തമാകുന്നത്.

അദ്ദേഹം തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെയും രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചിരുന്നു. മംഗലപുരത്ത് വലിയ വിഭാഗീയതയാണ് നിലനില്‍ക്കുന്നതെന്നും ജോയി ജില്ലാ പ്രസിഡന്റായതിന് ശേഷമാണ് ജില്ലയിലാകമാനം വലിയ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ മധുവിന് മറുപടിയുമായി വി ജോയി തന്നെ രംഗത്തെത്തിയിരുന്നു.

അസത്യങ്ങള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിക്കെതിരെ അപവാദപ്രചരണങ്ങള്‍ അഴിച്ചുവിടുന്നുവെന്ന് ജില്ലാ സെക്രട്ടറി വി. ജോയി പറഞ്ഞു. വി. ജോയിക്ക്  പിന്നാലെ മധുവിനെ തള്ളി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. സംഘടനാപരമായി തോല്‍വി നേരിടാനുള്ള കരുത്ത് മധുവിനില്ലെന്ന് കടകംപള്ളി വിമര്‍ശിച്ചു. മധുവിനെ എന്തിന് അനുനയിപ്പിക്കണം, മധു മറ്റ് പാര്‍ട്ടിയില്‍ പോയാല്‍ കൂടെ സ്വന്തം മകന്‍ പോകുമോ എന്ന് സംശയമാണെന്ന് കടകംപള്ളി സുരേന്ദ്രനും ആഞ്ഞടിച്ചു.

SCROLL FOR NEXT