കണ്ണൂരില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതിയെ മോചിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍. തലശ്ശേരി മണോളി കാവിലെ ഉത്സവത്തിനിടെ പോലീസുകാരെ പൂട്ടിയിട്ട ശേഷം പ്രതിയെ മോചിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മണോളിക്കാവില്‍ കലശം വരവിനിടെ സിപിഎം - ബിജെപി സംഘര്‍ഷം ഉണ്ടായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച തലശ്ശേരി എസ്ഐയെ ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു.
ഈ കേസിലെ പ്രതിയെ പിടികൂടാന്‍ ഉത്സവം നടക്കുന്നതിനിടെ കാവിലെത്തിയ പോലീസില്‍ നിന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് പ്രതിയെ മോചിപ്പിച്ചത്. പോലീസ് വാഹനത്തില്‍ നിന്നും ഇറക്കിയ പ്രതിയുമായി കാവിന് പുറത്തുകടന്ന പ്രവര്‍ത്തകര്‍ പോലീസിനെ കാവിനകത്താക്കി ഗേറ്റ് പൂട്ടി. വനിതാ എസ്ഐയെ ഉള്‍പ്പടെ മര്‍ദിച്ചു.
Also Read: "കേരളം ഭരിക്കുന്നത് ഞങ്ങൾ"; തലശേരിയിൽ പൊലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്
അതേസമയം സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പോലീസും സിപിഎമ്മും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പറഞ്ഞു. സംഭവത്തില്‍ 55 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു, പോലീസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.