NEWSROOM

പാലക്കാട് സ്വതന്ത്രരെ പരീക്ഷിക്കാനില്ല; കെ.ബിനു മോൾ സിപിഎം സ്ഥാനാർഥി ആയേക്കും

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് കെ.ബിനു മോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനിച്ചത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനു മോൾ സിപിഎം സ്ഥാനാർഥി ആയേക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് കെ.ബിനു മോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനിച്ചത്. 

പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രരെ പരീക്ഷിക്കാനുള്ള ആലോചനകളെല്ലാം അവസാനിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായ കെ. ബിനു മോളെ സ്ഥാനാർഥിയായി പരിഗണിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്ര കമ്മറ്റിയംഗം എ.കെ. ബാലൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

സ്ഥാനാർഥി ചർച്ചകളുടെ തുടക്കത്തിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം ആലോചനകൾ നടത്തിയിരുന്നു. നർത്തകി മേതിൽ ദേവികയെ നേതാക്കൾ സമീപിക്കുകയും ചെയ്തു. എന്നാൽ അനുകൂല മറുപടിയല്ല നേതൃത്വത്തിന് ലഭിച്ചത്.  ഇതോടെ മണ്ഡലത്തിൽ തന്നെയുള്ള നേതാക്കളിലേക്ക് ആലോചന തിരിയുകയായിരുന്നു. സിപിഎം ജില്ലാ കമ്മറ്റിയംഗമായ ബിനു മോൾ മലമ്പുഴ ഡിവിഷനിൽനിന്നാണ്‌ ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത്‌. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവംഗവുമാണ്.  അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചിബാവയുടെ മകൻ ജലീലിൻ്റെ ജീവിത പങ്കാളിയാണ്. 

SCROLL FOR NEXT