NEWSROOM

എഡിഎമ്മിൻ്റെ മരണം;സിപിഎമ്മിൻ്റെയും സർക്കാരിൻ്റേയും നിലപാട് ജനങ്ങൾ ആഗ്രഹിച്ചതു പോലെന്ന് കെ. പി. ഉദയഭാനു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അന്വേഷണം ഉണ്ടാകുന്നതിൽ മുഖ്യമന്ത്രി ആവശ്യമായ നിലപാട് സ്വീകരിച്ചുവെന്നും കെ പി ഉദയഭാനു പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


സിപിഎമ്മും സർക്കാരും ജനങ്ങൾ ആഗ്രഹിച്ച നിലപാടാണ് നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സ്വീകരിച്ചതെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പാർട്ടി ഇനിയും കുടുംബത്തോടൊപ്പം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.


കുടുംബത്തിന്റെ ആവശ്യത്തോടൊപ്പം തന്നെയാണ് ഇതുവരെയും പാർട്ടി നിന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. അന്വേഷണത്തിൽ ബഹ്യമായ ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് സർക്കാരും പാർട്ടിയും ഉറപ്പ് തരുന്നുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അന്വേഷണം ഉണ്ടാകുന്നതിൽ മുഖ്യമന്ത്രി ആവശ്യമായ നിലപാട് സ്വീകരിച്ചുവെന്നും കെ പി ഉദയഭാനു പറഞ്ഞു.

Also Read; 'ഒടുവില്‍ മാപ്പ്'; എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂർ ജില്ലാ കളക്ടർ

പി പി ദിവ്യയുടെ രാജിയിൽ ഭാഗികമായ ആശ്വാസമെന്നായിരുന്നു സഹോദരൻ പ്രവീൺ ബാബുവിന്റെ പ്രതികരണം. അധികാരം ഒഴിയുന്നതോടെ സ്വാധീനം കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജില്ലാ കളക്ടറെ പ്രതിക്കൂട്ടിൽ നിർത്തികൊണ്ടായിരുന്നു സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗവും സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗവുമായ മലയാലപ്പുഴ മോഹനൻ പ്രതികരിച്ചത്. പി പി ദിവ്യയെ ചടങ്ങിൽ ക്ഷണിച്ചുകൊണ്ട് ഇരുത്തിയത് ജില്ലാ കളക്ടർ ആണെന്നും കളക്ടർക്കെതിരെ അന്വേഷണം വേണമെന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു.


അതേ സമയം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയതാണെന്ന് മന്ത്രി കെ രാജനും പറഞ്ഞു. വിശദമായി കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരു പരാതിയും നവീൻ ബാബുവിനെ കുറിച്ച് ഉണ്ടായിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യയെ കുറിച്ച് താൻ മുൻപ് പറഞ്ഞ അഭിപ്രായത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു.





SCROLL FOR NEXT