മുഖ്യമന്ത്രിക്കെതിരായ പ്രത്യക്ഷ രാഷ്ട്രീയ യുദ്ധത്തിൽ അൻവറിന് താക്കീതുമായി സിപിഎം. വാർത്താസമ്മേളനത്തിനു പിന്നാലെ അൻവറിൻ്റെ വീടിനു മുറ്റത്ത് ഫ്ലക്സ് സ്ഥാപിച്ചിരിക്കുകയാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെയും ചിത്രമുള്ള ഫ്ലക്സിൽ വിരട്ടലും വിലപേശലും പാർട്ടിയോട് വേണ്ടെന്നാണ് എഴുതിയിരിക്കുന്നത്.
അതേസമയം, അൻവറിന്‍റെ ആരോപണങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് പഞ്ഞു. മുഖ്യമന്ത്രിക്കും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ അൻവർ ഉന്നയിച്ചത്. ശശിയെ കാട്ടുകള്ളൻ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. സൂര്യതേജസുള്ള മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നത് അദ്ദേഹമാണെന്നും അൻവർ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിയായുള്ള കൂടിക്കാഴ്ചയിൽ അഞ്ച് മിനിറ്റാണ് തന്നത്. അരമണിക്കൂർ കണ്ടെന്ന് തള്ളാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി എങ്ങനെയൊക്കെ എന്നെ ചതിച്ചുവെന്ന് കേരളത്തിലെ സഖാക്കൾ അറിയണം. പൊലീസിൻ്റെ ഏകപക്ഷീയമായ നിലപാടിനെ ഞാൻ കുറേ നാളായി ചോദ്യം ചെയ്യുന്നു. ഏകപക്ഷീയമായി സഖാക്കളെ അടിച്ചമർത്തുകയാണ്. ഇവിടുത്തെ സ്റ്റേഷനുകളിൽ സഖാക്കൾക്ക് രണ്ട് നയമാണ്. പൊലീസിൻ്റ വർഗീയ നിലപാടുകൾക്കെതിരെയും, ആർഎസ്എസ് വത്കരണത്തിനെതിരെയും തനിക്ക് വികാരമുണ്ടായിരുന്നെന്നും പി.വി. അൻവർ പറഞ്ഞു.