NEWSROOM

"തെറ്റ് ആര് ചെയ്താലും കർശന നടപടി സ്വീകരിക്കും"; പേരൂർക്കട പൊലീസ് അതിക്രമത്തിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ

തെറ്റായ പ്രവണത വെച്ചു പൊറുപ്പിക്കില്ലെന്നും, പാർട്ടിയും സർക്കാരും അവരെ സംരക്ഷിക്കില്ലെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിനെ മാനസിക- ശാരീരിക പീഡനത്തിന് ഇരയാക്കിയതിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെറ്റ് ആര് ചെയ്താലും കർശന നടപടി സ്വീകരിക്കുമെന്നും, തെറ്റായ പ്രവണത വെച്ചു പൊറുപ്പിക്കില്ലെന്നും, പാർട്ടിയും സർക്കാരും അവരെ സംരക്ഷിക്കില്ലെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.


ഏപ്രിൽ 23നാണ് മോഷണക്കുറ്റം ചുമത്തി ബിന്ദുവിനെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജോലി ചെയ്ത വീട്ടിലെ ഉടമയുടെ മാല നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. മോഷ്ടിച്ചില്ലെന്ന് ബിന്ദു തറപ്പിച്ച് പറഞ്ഞെങ്കിലും, ചീത്തവിളികളാണ് മറുപടിയായി കിട്ടിയതെന്നും ബിന്ദു പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സ്റ്റേഷനിൽ മാനസിക-ശാരീരിക പീഡനമാണ് അനുഭവിക്കേണ്ടി വന്നത്. ഭക്ഷണമോ വെള്ളമോ നൽകാതെ ഒരു രാത്രി മുഴുവൻ പൊലീസ് ബിന്ദുവിനെ കസ്റ്റഡിയിൽ വെച്ചു. വെള്ളം ചോദിച്ചപ്പോൾ ബാത്ത‌്‌റൂമിൽ പോയി കുടിക്കാൻ പറഞ്ഞുവെന്നും തുടങ്ങിയ വിവരങ്ങൾ ബിന്ദു വിവരിച്ചിരുന്നു.



ബിന്ദുവിനെതിരെയുള്ള കള്ളപരാതി കൊടുക്കാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി പറഞ്ഞു. പൊലീസ് എങ്ങനെ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തു എന്ന കാര്യവും അന്വേഷിക്കണമെന്നും സതീദേവി അറിയിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡിവൈഎസ്പി കേസന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

പൊലീസ് പീഡനത്തിന് ഇരയായ ദളിത് യുവതിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിൽ മാത്രം രേഖപ്പെടുത്തണം. വനിതാ അഭിഭാഷകയെ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണം. യുവതി പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്തുള്ള സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കണം. ജനറൽ ഡയറി, എഫ്ഐആർ എന്നിവ പരിശോധിച്ച് ഇര എത്ര സമയം സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് വിലയിരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പേരൂർക്കട എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പ്രദീപിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.

SCROLL FOR NEXT