പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതക അന്വേഷണത്തിൽ കുട്ടികളുടെ അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി Source: News Malayalam 24x7
CRIME

നവജാത ശിശുക്കളുടെ കൊലപാതകം: പ്രതികൾ റിമാൻഡിൽ, മൃതദേഹാവശിഷ്ടങ്ങളുടെ പോസ്റ്റുമോർട്ടം നാളെ

കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം

Author : ന്യൂസ് ഡെസ്ക്

തൃശൂർ പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡ് ചെയ്തു. പ്രതികളെ 14 ദിവസത്തേക്കാണ് ഇരിഞ്ഞാലക്കുട കോടതി റിമാൻഡ് ചെയ്തത്. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിനായി രണ്ടുദിവസത്തിനകം കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. പ്രതികളുടെ മൊബൈൽ ഫോണുകളും സിഡിആർ വിവരങ്ങളും അന്വേഷണസംഘം പരിശോധിക്കും. പ്രതികളായ അനീഷയുടെയും ഭാവിൻ്റെയും ലൈംഗികശേഷി പരിശോധിച്ചു. അനീഷ മുൻപ് ഗർഭിണിയായിരുന്നതായും പ്രസവിച്ചതായും പരിശോധനയിൽ കണ്ടെത്തി.

അതേസമയം, നവജാതശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങൾ നാളെ പോസ്റ്റുമോർട്ടം ചെയ്യും. തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. കെ എസ് ഉന്മേഷിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തുക. പോസ്റ്റുമോർട്ടത്തിന് പിന്നാലെ സാമ്പിളുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ ഡിഎൻഎ പരിശോധന നടത്തും. നേരത്തെ നടത്തിയ പരിശോധനയിൽ രണ്ട് കുട്ടികളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. അനീഷയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് ആദ്യത്തെ കുട്ടിയുടെയും ഭവിൻ്റെ വീട്ടിൽ നിന്ന് രണ്ടാമത്തെ കുട്ടിയുടെയും അസ്ഥിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.

പ്രതി അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കിയാണെന്ന് മൊഴി നേരത്തെ പുറത്തുവന്നിരുന്നു. ലാബ് ടെക്നീഷ്യൻ കോഴ്സിൻ്റെ ഭാഗമായി ലഭിച്ച അറിവുകളും പ്രസവത്തിന് സഹായിച്ചു. വയറിൽ തുണികെട്ടി ഗർഭാവസ്ഥ മറച്ചു പിടിക്കുകയായിരുന്നു. രണ്ട് പ്രസവകാലവും മറച്ചു പിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കിയതായും അനീഷ പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസം അനീഷയുടെ കാമുകന്‍ ഭവിന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതോടെയാണ് നവജാത ശിശുക്കളുടെ കൊലപാതകം പുറത്തുവന്നത്.

അനീഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികൾ സംശയിച്ചിരുന്നു. ഇതിനെചൊല്ലി അയൽവാസികളുമായി തർക്കമുണ്ടായിരുന്നു. അയല്‍വാസി ഗിരിജയെ അനീഷയുടെ സഹോദരൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. അപവാദം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് അനീഷയുടെ കുടുംബം 2021ൽ പരാതിയും നൽകി. കൊലപാതക വിവരം പുറത്തുവന്നതോടെ അന്വേഷണത്തിന്റെ ഭാഗമായി ഗിരിജയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ രണ്ട് സംഭവങ്ങളും രണ്ട് കേസുകളായാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭവിനും അനീഷയ്ക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 91 (ഒരു കുട്ടി ജീവനോടെ ജനിക്കുന്നത് തടയുന്നതിനോ അല്ലെങ്കിൽ ജനിച്ച ശേഷം മരിക്കാൻ കാരണമാകുന്നതിനോ വേണ്ടി മനഃപൂർവം ചെയ്യുന്ന പ്രവൃത്തി), ബിഎന്‍എസ്- 93, ബിഎന്‍എസ്-94, ബിഎന്‍എസ്- 101 (1) കൊലപാതകം, ബിഎന്‍എസ്- 238 (ബി) തെളിവുകൾ നശിപ്പിക്കുക, ബിഎന്‍എസ്- 3 (5), ജെജെ ആക്ട്- 75 കുട്ടികളോടുള്ള അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം മുതല്‍ വധശിക്ഷയോ ജീവപര്യന്തം തടവോ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവർക്കും എതിരെ ചുമത്തിയിരിക്കുന്നത്.

SCROLL FOR NEXT