കൊല്ലം: മങ്ങാട് സഹോദരിക്ക് മിഠായി വാങ്ങി നൽകിയതിന് സഹോദരൻ പതിനേഴുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. വാരിയെല്ലിന് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഷോൺ, ഷിനോമാത്യു എന്നിവർക്കെതിരെ കേസ് പൊലീസ് എടുത്തിട്ടുണ്ട്.
മെയ് 27നായിരുന്നു സംഭവമുണ്ടായത്. രാത്രി 12 മണിക്ക് വീട്ടിൽ നിന്ന് വിളിച്ചു പുറത്തിറക്കിയാണ് ക്രൂരമായി ആക്രമിച്ചത്. ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നൽകിയതാണ് പ്രകോപനം. "എന്റെ സഹോദരിയ്ക്ക് കിൻഡർ ജോയ് വാങ്ങി നൽകാൻ നീ ആരാടാ" എന്ന് പറഞ്ഞായിരുന്നു ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.