പ്രതി സെബാസ്റ്റ്യന്‍ Source: News Malayalam 24x7
CRIME

ഓരോ തിരോധാനവും നടന്നിരിക്കുന്നത് കൃത്യമായ ഇടവേളകളിൽ; സെബാസ്റ്റ്യൻ ആഭിചാരക്രിയകൾ നടത്തിയെന്ന നിർണായകവിവരം ക്രൈംബ്രാഞ്ചിന്

വിവരങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ച് ഇതിനോടകം ശേഖരിച്ചെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ചേർത്തലയിലെ ജയ്നമ്മ കൊലക്കേസ് പ്രതി സെബാസ്റ്റ്യൻ ആഭിചാരക്രിയകൾ നടത്തിയിരുന്നതായുള്ള നിർണായകവിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഓരോ തിരോധാനവും നടന്നിരിക്കുന്നത് കൃത്യമായ ഇടവേളകളിലാണ്. ഇതോടെ സെബാസ്റ്റ്യൻ, കൊലപാതകങ്ങൾ നടത്തിയിരുന്നത് ആഭിചാരക്രിയകൾക്കുവേണ്ടിയാണെന്ന വിവരങ്ങളിലേക്ക് തിരോധാനക്കേസുകളുടെ അന്വേഷണമെത്തുന്നത്. അത്തരം വിവരങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ച് ഇതിനോടകം ശേഖരിച്ചെന്നാണ് സൂചന.

ആറ് വർഷത്തെ ഇടവേളയിലാണ് ഓരോ സ്ത്രീയെയും കാണാതായിരിക്കുന്നത്. 2006ൽ ബിന്ദു പത്മനാഭൻ, 2012ൽ സിന്ധു പിന്നീട് ജെയ്നമ്മ. 2024 ഡിസംബറിലാണ് ഇവരെ കാണാതാകുന്നത്. കുടുംബപ്രശ്നങ്ങളോ മറ്റുകാര്യങ്ങളോ കാരണം ഒറ്റപ്പെടൽ അനുഭവിച്ചിരുന്നവരാണ് സെബാസ്റ്റ്യന്റെ ഇരയായിരുന്നതെന്ന് ചില ക്രൈംബ്രാഞ്ച് വൃത്തങ്ങളിൽ നിന്ന് വിവരം ലഭിക്കുന്നുണ്ട്.

ഇലന്തൂർ നരബലി, നന്തൻകോട് കൊലപാതകം എന്നീ കേസുകൾക്ക് നിലവിലത്തെ തിരോധാനക്കേസുമായി സമാനതകളുണ്ട്. ധ്യാനകേന്ദ്രങ്ങളിൽ പോയിരുന്നയാളാണ് സെബാസ്റ്റ്യനെങ്കിലും അയാളൊരു വിശ്വാസിയായിരുന്നില്ലെന്നാണ് അന്വേഷണസംഘം മനസ്സിലാക്കിയിട്ടുള്ളത്.

ഒറ്റപ്പെടൽ അനുഭവിക്കുന്ന സ്ത്രീകളുമായി സൗഹൃദമുണ്ടാക്കാൻ സെബാസ്റ്റ്യൻ തെരഞ്ഞെടുത്തിരുന്ന സ്ഥലമാണ് ധ്യാനകേന്ദ്രങ്ങളെന്ന നിഗമനത്തിലേക്കും അന്വേഷണസംഘമെത്തിയിട്ടുണ്ട്. എന്നാൽ ശാസ്ത്രീയമായ തെളിയിവുകളില്ലാതെ ഇക്കാര്യങ്ങളെല്ലാം കുറ്റപത്രത്തിൽ ഉൾപ്പെടുത്താനാകില്ല.

ശനിയാഴ് സെബാസ്റ്റ്യനെ ചേർത്തലയിലെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സെബാസ്റ്റ്യൻ റഫ്രിജിറേറ്റർ വാങ്ങിയ കടയിലാണെത്തിച്ചത്. മാംസവും രക്തവും സൂക്ഷിക്കാനാണോ ഫ്രിഡ്ജ് വാങ്ങിയതെന്ന സംശയം ക്രൈംബ്രാഞ്ച് സംഘത്തിനുണ്ട്.

SCROLL FOR NEXT