തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനെട്ടുകാരൻ്റെ കൊലപാതകത്തിന് പിന്നാലെയുള്ള നിർണായക ദൃശ്യങ്ങൾ പുറത്ത്. പരിക്കുപറ്റി ചോരയിൽ മുങ്ങിയ ശിവസൂര്യയെ ആശുപത്രിയിൽ എത്തിക്കുന്നത് ഇരുചക്രവാഹനത്തിൽ. ഒരു വർഷം മുൻപ് ഫുട്ബോൾ കളിയുമായി നടന്ന തർക്കമാണ് യുവാവിൻ്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ്.
ഇന്നലെ രാത്രി എട്ടരയോടെയാണ് തിരുവനന്തപുരം പുന്നമൂട് ജംഗ്ഷന് സമീപം യുവാക്കൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഒരു വർഷം മുൻപ് ശിവ സൂര്യയുമായി ഫുട്ബോൾ കളിക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം. ഇന്നലെ മറ്റൊരു യുവാവുമായി വാക്കു തർക്കം ഉണ്ടാവുകയും കൂടുതൽ സുഹൃത്തുക്കൾ സ്ഥലത്തേക്ക് എത്തുകയും ചെയ്തു. തുടർന്ന് പുന്നമൂട് സഹകരണ ബാങ്കിനെ സമീപമുള്ള ജംഗ്ഷനിൽ ഇവർ തമ്മിൽ കയ്യാങ്കളിയുണ്ടായി. സംഘർഷത്തിനിടയിലെ ഉന്തിലും തള്ളിലും സമീപത്തെ അടച്ചിട്ടിരുന്ന തുണിക്കടയുടെ ചില്ലു ഗ്ലാസിലേക്ക് ശിവസൂര്യ വീണു. ദേഹമാസകലം ഗ്ലാസ് തുളച്ചു കയറിയ ശിവസൂര്യ പ്രതികളുടെ മുന്നിലേക്ക് തന്നെ ബോധരഹിതരായി വീണു. തുടർന്ന് ഇവർ വന്ന ഇരുചക്ര വാഹനത്തിൽ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ശിവസൂര്യയുടെ മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ അഭിജിത്ത്, കാർത്തിക് എന്നീ രണ്ട് പ്രതികളെ നരുവാമൂട് പൊലീസ് പിടികൂടി. മെഡിക്കൽ കോളേജ് പരിസരത്തു നിന്നും ആരോമൽ എന്ന മറ്റൊരു പ്രതിയെയും പിടികൂടിയിട്ടുണ്ട്. സംഘർഷത്തിൽ നാല് പേർ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ശേഷിക്കുന്ന ഒരാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.