CRIME

"അവനെ കാണാതായപ്പോൾ ചോദിച്ചു, അറിയില്ലെന്നായിരുന്നു മറുപടി"; വിജിൽ നരഹത്യാ കേസിൽ പ്രതികളുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പിതാവ്

പിടിയിലായ രണ്ടുപേരും വിജിലിൻ്റെ അടുത്ത സുഹൃത്തുക്കൾ ആണെന്നും പിതാവ് വിജയൻ

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വിജിൽ നരഹത്യാ കേസിൽ പുറത്തുവന്ന പ്രതികളുടെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്ന ആരോപണവുമായി പിതാവ് വിജയൻ. വിജിലിൻ്റെ അടുത്ത സുഹൃത്തുക്കൾ ആണ് പിടിയിലായ രണ്ടുപേരും. വിജിലിനെ കാണാതായപ്പോൾ ഇവരോട് അന്വേഷിച്ചിരുന്നു. എന്നാൽ അറിയില്ല എന്നാണ് മറുപടി നൽകിയത്. വിജിൽ നേരത്തെ ലഹരി ഉപയോഗിക്കുമായിരുന്നില്ല. വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനും, തെളിവുകൾ നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും പിതാവ് എൻ.പി. വിജയൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

വിജിലിനെ കുഴിച്ചുമൂടി എട്ടാം മാസം കുഴി തുറന്ന് അസ്ഥികൾ പുറത്തെടുത്തെന്നായിരുന്നു പ്രതികൾ പൊലീസിന് നൽകിയ മൊഴി. അസ്ഥികൾ കടലിൽ ഒഴുക്കിയെന്നും വിജിലിന്റെ ബൈക്കും, മൊബൈൽ ഫോണും കല്ലായി റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചെന്നും പ്രതികൾ മൊഴി നൽകിയിരുന്നു. എന്നാൽ മൃതദേഹം കണ്ടെടുക്കാനുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസിൻ്റെ നീക്കം. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ സരോവരത്തെത്തി തെളിവെടുപ്പ് ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു. ഒളിവിലുള്ള പ്രതി രഞ്ജിത്തിനായുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ആറ് വര്‍ഷത്തിന് ശേഷമാണ് വെസ്റ്റ് ഹില്ലിലെ വിജിലിന്റെ തിരോധാനത്തില്‍ ചുരുളഴിയുന്നത്. സുഹൃത്തുക്കളാണ് വിജിലിനെ കൊന്ന് കുഴിച്ച് മൂടിയതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ദീപേഷ്, നിഖില്‍ എന്നിവരെയാണ് നിലവിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രൗണ്‍ ഷുഗര്‍ അമിതമായി ഉപയോഗിച്ചാല്‍ മരണം സംഭവിക്കാം എന്ന അറിവോടുകൂടി വിജിലിന് ബ്രൗണ്‍ ഷുഗര്‍ അമിത അളവില്‍ കുത്തി വെക്കുകയും ശേഷം മരിച്ച വിജിലിനെ തെളിവ് നശിപ്പിക്കുന്നതിനായി പ്രതികള്‍ സരോവരം പാർക്കിനോട് ചേർന്നുള്ള ചതുപ്പില്‍ കല്ല് കെട്ടി താഴ്ത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

2019 മാര്‍ച്ചിലാണ് വിജിലിനെ കാണാതായത്. യുവാവിനെ കാണാനില്ലെന്ന പരാതിയുമായി വിജിലിന്റെ പിതാവ് നേരത്തെ തന്നെ എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ അന്വേഷണം തുടരുന്ന ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് വിജിലിന്റെ സുഹൃത്തുക്കളായ ദീപേഷിനെയും നിഖിലിനെയും ചോദ്യം ചെയ്തത്. വിജിലിനെ കൊന്നതല്ലെന്നും ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ചതാണെന്നുമായിരുന്നു ഇരുവരുടേയും മൊഴി. ഇവർക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഒരാള്‍ കൂടി പിടിയിലാകാന്‍ ഉണ്ട്. രഞ്ജിത് എന്നയാളാണ് ഒളിവിലുള്ളത്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

SCROLL FOR NEXT