CRIME

ജിമ്മില്‍ പരിശീലനത്തിനെത്തിയ രണ്ട് സ്ത്രീകളെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ട്രെയ്‌നര്‍ അറസ്റ്റില്‍

ഇരുവരെയും പലതവണയായി പീഡനത്തിന് ഇരയാക്കുകയും ഇവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍: പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും യുവതികളെ പീഡിപ്പിച്ച ജിം ട്രെയിനര്‍ അറസ്റ്റില്‍. ചേര്‍പ്പ് സ്വദേശി അജ്മല്‍ സുധീറിനെ, അതിക്രമം നേരിട്ടവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുപുഴ പൊലീസാണ് പിടികൂടിയത്. പീഡനത്തിനുപുറമേ സ്ത്രീകളെ സാമ്പത്തികമായി ചൂഷണം ചെയ്തതായും പരാതികളുയര്‍ന്നിട്ടുണ്ട്.

നെടുപുഴയില്‍ എഫ് 2 ഫിറ്റ്‌നെസ് എന്ന പേരില്‍ ജിം നടത്തിവരികയായിരുന്നു അജ്മല്‍ സുധീര്‍. പുരുഷന്മാരും സ്ത്രീകളുമടക്കം നിരവധിപ്പേര്‍ സ്ഥാപനത്തില്‍ പരിശീലനത്തിനെത്തിയിരുന്നു. ഒരു വര്‍ഷത്തിലേറെയായി ഇവിടെ നിന്ന് പരിശീലനം നേടിയിരുന്ന രണ്ട് യുവതികളെ അജ്മല്‍ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ യുവതിയും അവിവാഹിതയായ യുവതിയും അജ്മലിന്റെ അതിക്രമത്തിനിരയായി. ഇരുവരെയും പലതവണയായി പീഡനത്തിന് ഇരയാക്കുകയും ഇവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മദ്യലഹരിയിലായിരുന്ന അജ്മലിന്റെ അടുത്തുനിന്ന് തന്നെയാണ് തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യം സ്ത്രീകള്‍ തിരിച്ചറിയുന്നത്. ഇതോടെ ഇവര്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

കമ്മീഷണറുടെ നിര്‍ദേശ പ്രകാരം നെടുപുഴ എസ്എച്ച്ഒ, ഇന്ന് രാവിലെ വീട്ടിലെത്തിയാണ് അജ്മല്‍ സുധീറിനെ കസ്റ്റഡിയിലെടുത്തത്. ശാസ്ത്രീയ തെളിവുകള്‍ നിരത്തി. ചോദ്യം ചെയ്യലുണ്ടായതോടെ അജ്മല്‍ പൊലീസിനോട് കുറ്റ സമ്മതം നടത്തി. മുമ്പും രണ്ട് പീഡന കേസുകളില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് സമാനമായ കുറ്റകൃത്യത്തില്‍ പ്രതിയാകുന്നത്.

SCROLL FOR NEXT