CRIME

പ്രതി ഭാര്യയുടെ തല കല്‍ക്കെട്ടില്‍ ഇടിപ്പിച്ചു, കഴുത്തു ഞെരിച്ചു; മരണം ഉറപ്പിക്കാന്‍ തലയ്ക്ക് കമ്പി കൊണ്ടടിച്ചു: ഡിവൈഎസ്പി

തലേദിവസവും ഫോണ്‍ കോള്‍ വന്നു. ഇതിന് പിന്നാലെയാണ് കൊലപ്പെടുത്തിയതെന്നും ഡിവൈഎസ്പി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കോട്ടയം: അയര്‍കുന്നത്ത് ബംഗാള്‍ സ്വദേശി ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയത് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന് പിന്നാലെയെന്ന് ഡിവൈഎസ്പി കെഎസ് അരുണ്‍ കുമാര്‍. ഭാര്യ അല്‍പ്പനക്ക് വന്ന ഫോണ്‍ കോളിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തലേ ദിവസവും ഫോണ്‍ കോള്‍ വന്നു. ഇതിന് പിന്നാലെയാണ് കൊലപ്പെടുത്തുന്നതെന്നും ഡിവൈഎസ്പി പറഞ്ഞു.

നിര്‍മാണം നടന്ന വീട്ടിലേക്ക് രാവിലെ ഭാര്യയെ എത്തിച്ചു. തുടര്‍ന്ന് കല്‍ക്കെട്ടില്‍ അല്‍പ്പനയുടെ തലയിടിപ്പിച്ചു. പിന്നീട് കഴുത്തുഞെരിച്ചു. മരണം ഉറപ്പിക്കാന്‍ കമ്പി കൊണ്ട് തലക്കടിക്കുകയും ചെയ്തു. ഇതിന് ശേഷം മൃതദേഹം വീടിന്റെ പിന്‍ഭാഗത്ത് കുഴിച്ചിടുകയായിരുന്നുവെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

പ്രതി സോണി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എറണാകുളത്ത് നില്‍ക്കുമ്പോള്‍ അയര്‍ക്കുന്നത്ത് ഉണ്ടെന്ന് പൊലീസിനോട് പറഞ്ഞു. കേസില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍ ആണെന്നും പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 14 ന് 7 നും 7.45 നും ഇടയിലാണ് കൊലപാതകം നടന്നതെന്നും കെഎസ് അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വീടിന്റെ പിന്‍വശത്ത് നിന്നും അല്‍പ്പനയുടെ മൃതദേഹം കണ്ടെത്തി. കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകി തുടങ്ങിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നു വരികയാണ്. കേസില്‍ പ്രതി സോണിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പ്രതി തന്നെ ആദ്യം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

SCROLL FOR NEXT