Source: X
CRIME

വ്യാജ മയക്കുമരുന്ന് കേസ് മധ്യപ്രദേശ് ഹൈക്കോടതിയിൽ പൊളിഞ്ഞു; കെട്ടിച്ചമച്ചത് മൽഹാർഗഡ് പൊലീസ്

സോഹനെ ഒരുസംഘം ഉദ്യോഗസ്ഥർ കൊണ്ടുപോയതിനു പിന്നാലെ 2.7 കിലോഗ്രാം കറുപ്പുമായി ഒരാൾ പിടിയിലായെന്നും വൻ മയക്കുമരുന്ന് വേട്ട നടന്നിരിക്കുന്നു എന്നും പൊലീസ് പ്രഖ്യാപിച്ചു.

Author : ന്യൂസ് ഡെസ്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ മൽഹാർഗഡ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച വ്യാജ മയക്കുമരുന്ന് കേസ് ഹൈക്കോടതിയിൽ പൊളിഞ്ഞു. പൊലീസിന് ഗുരുതരമായ വീഴ്ച പറ്റിയതായി മന്ദ്സൗർ പൊലീസ് സൂപ്രൻണ്ടന്റ് ഹൈക്കോടതിയിൽ കുറ്റസമ്മതം നടത്തി. ഓഗസ്റ്റ് 29നാണ് 18കാരനെ കള്ളക്കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.മധ്യപ്രദേശിലെ പൊലീസ് സേനയെ ഒന്നാകെ സംശയത്തിന്റെ നിഴലിലാക്കിയ സംഭവമാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളുടെ ലിസ്റ്റിൽ ഒമ്പതാം സ്ഥാനത്തുള്ള മൽഹാർഗഡ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ,ഒരു വിദ്യാർത്ഥിയെ മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി പിടികൂടുന്നു.വൻ തോതിൽ കറുപ്പ് പിടിച്ചെടുത്തു എന്ന് സ്വയം പബ്ലിസിറ്റിയും നൽകി. മയക്കുമരുന്ന് കേസ് പച്ചക്കള്ളമാണെന്ന് ഹൈക്കോടതിയിൽ തെളിഞ്ഞിരിക്കുകയാണ്.

ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് സോഹൻ എന്ന പ്ലസ് ടു വിദ്യാർത്ഥിയെ സാഹസികത തോന്നിപ്പിക്കുംവിധം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സോഹനെ ഒരുസംഘം ഉദ്യോഗസ്ഥർ കൊണ്ടുപോയതിനു പിന്നാലെ 2.7 കിലോഗ്രാം കറുപ്പുമായി ഒരാൾ പിടിയിലായെന്നും വൻ മയക്കുമരുന്ന് വേട്ട നടന്നിരിക്കുന്നു എന്നും പൊലീസ് പ്രഖ്യാപിച്ചു. തുടർന്ന് കോടതിയിൽ സമാനമായ ആരോപണങ്ങൾ നിരത്തിയതോടെ സോഹനെ റിമാൻഡ് ചെയ്തു.

സോഹന്റെ കുടുംബം കാര്യങ്ങളറിഞ്ഞ് വിശദാംശങ്ങൾ അന്വേഷിച്ചതോടെ വലിയ അട്ടിമറിയാണ് നടന്നിരിക്കുന്നതെന്ന് മനസ്സിലാക്കി. സിസിടിവി ദൃശ്യങ്ങൾ, ബസ്സിലുണ്ടായിരുന്നവരെടുത്ത മൊബൈൽ ദൃശ്യങ്ങൾ, സാക്ഷി മൊഴികൾ എല്ലാം ഉൾപ്പെടുത്തി അവർ ഹൈക്കോടതിയിൽ വിഷയം അവതരിപ്പിച്ചു. ഹൈക്കോടതി ഹർജി ഗൗരവമായെടുത്തു. തുടർന്നുള്ള പരിശോധനയിൽ റിമാൻഡിലുള്ള സാേഹന്റെ കൈയിൽ നിന്ന് കറുപ്പ് പോയിട്ട് ഒരുതുണ്ട് ലഹരി പദാർഥം പോലും കണ്ടെത്തിയിട്ടില്ലെന്ന് തെളിഞ്ഞു.

വിദ്യാർഥിക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലവുമില്ല. യൂണിഫോമിലുള്ള ഉദ്യോഗസ്ഥരല്ല വിദ്യാർത്ഥിയെ കൂട്ടിക്കൊണ്ടുപോയത്. അറസ്റ്റ് നയമപരമായിരുന്നില്ല. സംഭവത്തിലെ കടുത്ത അനാസ്ഥ തിരിച്ചറിഞ്ഞ കോടതി മന്ദ്സൗർ പൊലീസ് സൂപ്രൻണ്ടന്റിനെ കോടതിയിലേക്ക് വിളിച്ചുവരുത്തി. ഒരുതരം ന്യായീകരണത്തിനും എസ്‌പി വിനോദ് കുമാർ മീണ കോടതിയിൽ തയ്യാറായില്ല. മൽഹർഗഡ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തന്നെയാണ് സോഹനെ കൊണ്ടുപോയതതെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഈ കേസിലുണ്ടായ എല്ലാ പ്രവൃത്തികളും ഗുരുതരമായ വീഴ്ചകളാണെന്നും മീണ നിരുപാധികം കോടതിയിൽ തുറന്നുപറഞ്ഞു.

മൽഹാർഗഡിൽ നിന്നുള്ള ഒരു ഹെഡ് കോൺസ്റ്റബിളാണ് മുഴുവൻ ഓപ്പറേഷനും നേതൃത്വം കൊടുത്തത്. നിയമവിരുദ്ധമായി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തതിനും വിദ്യാർത്ഥി ജയിലിൽ കഴിഞ്ഞതിനും കോൺസ്റ്റബിളിനെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചു. സ്റ്റേഷനിലെ 6 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എസ് പിയുടെ വിശദീകരണത്തിന് പിന്നാലെ കോടതി കർശന നടപടികളിലേക്ക് കടക്കുന്നില്ലെന്ന് അറിയിച്ചു. പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന ഒരുവിദ്യാർത്ഥിയാണ് ഈ അവസ്ഥയിലൂടെ കടന്നുപോയതെന്നും ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.സോഹനെ കോടതി കുടുംബത്തിനൊപ്പമയച്ചു.

SCROLL FOR NEXT