കൊല്ലപ്പെട്ട സൗരഭ്, പ്രതികളായ മുസ്കാൻ, സാഹിൽ  
CRIME

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് വീപ്പയിലാക്കിയ യുവതി പ്രസവിച്ചു

മുസ്‌കാന്റെ ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും ആരും വന്നില്ലെന്ന് ജയില്‍ അധികൃതര്‍

Author : ന്യൂസ് ഡെസ്ക്

ഉത്തര്‍പ്രദേശ്: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി വീപ്പയിലാക്കിയ കേസിലെ പ്രതി മുസ്‌കാന്‍ റസ്‌തോഗി പ്രസവിച്ചു. മീററ്റ് ജയിലില്‍ കഴിയുന്ന മുസ്‌കാന്‍ തിങ്കളാഴ്ചയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് മുസ്‌കാനെ മീററ്റിലെ ലാലാ ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയോടെ മുസ്‌കാന്‍ കുഞ്ഞിന് ജന്മം നല്‍കി. മുസ്‌കാന്റെ ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും ആരും വന്നില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 19നാണ് മുസ്‌കാന്‍ റസ്‌തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും അറസ്റ്റിലായത്. അറസ്റ്റിന് നേഷം മീററ്റ് ജില്ലാ ജയിലിലെത്തി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് മുസ്‌കാന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.

കഴിഞ്ഞ മാര്‍ച്ച് നാലിനാണ് മുസ്‌കാനും സാഹില്‍ ശുക്ലയും ചേര്‍ന്ന് സൗരഭിനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയതിനെ തുടര്‍ന്ന് മയങ്ങിയ സൗരഭിനെ കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. സൗരഭിന്റെ ഹൃദയത്തില്‍ 3 തവണ ആഴത്തില്‍ കുത്തേറ്റതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കൊലയ്ക്ക് ശേഷം ശരീരം വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമന്റ് ഇട്ട് അടയ്ക്കുകയായിരുന്നു.

സൗരഭിന്റെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട നിലയിലും കൈകള്‍ കൈത്തണ്ടയില്‍ നിന്ന് മുറിച്ച് മാറ്റിയ നിലയിലും കാലുകള്‍ പിന്നിലേക്ക് വളഞ്ഞ നിലയിലുമായിരുന്നു. മാര്‍ച്ച് 18ന് മുസ്‌കാന്‍ അമ്മയോട് കുറ്റസമ്മതം നടത്തിയതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പിന്നാലെ മുസ്‌കാനും സാഹിലും അറസ്റ്റിലായി.

കുടുംബത്തിന്റെ എതിര്‍പ്പിനെ അവഗണിച്ച് 2016ലാണ് സൌരഭും മുസ്‌കാനും വിവാഹിതരായത്. ഇവര്‍ക്ക് 6 വയസ്സുള്ള മകളുണ്ട്. സ്‌കൂള്‍ കാലം മുതല്‍ മുസ്‌കാനും സാഹിലും പരിചയമുണ്ടെന്നും 2019ല്‍ വാട്സാപ്പ് ഗ്രൂപ്പ് വഴി വീണ്ടും ബന്ധപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.

സൗരഭിനെ കൊലപ്പെടുത്തിയ ശേഷം മുസ്‌കാനും സാഹിലും ഹിമാചല്‍ പ്രദേശിലേക്ക് പോയി. മുസ്‌കാന്‍ 2023 മുതല്‍ സൗരഭിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

SCROLL FOR NEXT