പിടികൂടിയ എല്‍എസ്ഡി ബ്ലോട്ടുകള്‍ NEWS MALAYALAM24x7
CRIME

ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല; സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി

രണ്ടുവര്‍ഷമായി ഇയാള്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് ലഹരി കച്ചവടം നടത്തുന്നുവെന്നും എന്‍സിബി

Author : ന്യൂസ് ഡെസ്ക്

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം നടത്തുന്ന ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. മൂവാറ്റുപുഴ സ്വദേശി എഡിസണെ എന്‍സിബി കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു. മുഖ്യ ഇടനിലക്കാരനാണ് എഡിസണ്‍. രണ്ടുവര്‍ഷമായി ഇയാള്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് ലഹരി കച്ചവടം നടത്തുന്നുവെന്നും എന്‍സിബി വ്യക്തമാക്കി.

ലെവല്‍ ഫോര്‍ എന്ന വിശേഷണത്തിലാണ് ഡാര്‍ക്ക് വെബിലെ ലഹരി ശൃംഖലയായ കെറ്റാമലോണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്ക് 600ലധികം ലഹരി ഷിപ്മെന്റുകളാണ് ഇവര്‍ നടത്തിയത്. 1127 എല്‍എസ്ഡിയും 131.6 കിലോഗ്രാം കെറ്റാമിനും പിടികൂടി. 35 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ക്രിപ്റ്റോ കറന്‍സി വഴിയാണ് കച്ചവടം നടത്തിയത്. ആറുമാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് എന്‍സിബിക്ക് ലഹരി ശ്യംഖലയില്‍ കടന്നു കയറാനായത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയാണ് കെറ്റാമലോണ്‍. 'മെലണ്‍' എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് എന്‍സിബിയുടെ കൊച്ചി യൂണിറ്റ് മയക്കുമരുന്ന് ശൃംഖല തകര്‍ത്തത്. കഴിഞ്ഞ വ്യാഴാഴ്ച കൊച്ചിയില്‍ എത്തിയ പോസ്റ്റല്‍ പാഴ്‌സലില്‍ 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മൂവാറ്റുപുഴ സ്വദേശിയാണ് ഇത് ബുക്ക് ചെയ്തതെന്ന് കണ്ടെത്തിയത്.

ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 847 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും പിടികൂടി. ഒപ്പം ഡാര്‍ക്ക് നെറ്റ് ആക്‌സസ് ചെയ്യാനുള്ള വിവരങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ്, ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും കണ്ടെത്തി. ബെംഗളൂരു, ചെന്നൈ, ഭോപ്പാല്‍, പട്ന, ഡല്‍ഹി, കൂടാതെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് എഡിസണ്‍ ലഹരി അയച്ചിട്ടുണ്ട്. 14 മാസത്തിനുള്ളില്‍ 600-ല്‍ അധികം പാര്‍സലുകളാണ് ഇയാള്‍ നടത്തിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍സിബി അറിയിച്ചു.

SCROLL FOR NEXT