ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ ഇരട്ടക്കൊലപാതകമെന്ന് സംശയം. പൊലീസ് നടത്തിയ പരിശോധനയിൽ വീടിൻ്റെ പരിസരത്ത് നിന്ന് മനുഷ്യൻ്റേതെന്ന് തോന്നുന്ന ശരീരഭാഗങ്ങൾ കണ്ടെടുത്തു. പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരാണ് മരിച്ചതായി സംശയം. പ്രദേശത്ത് പൊലീസ് പരിശോധന തുടരുകയാണ്. ഈ മാസം രണ്ട് മുതൽ ഇവരെ കാണാനില്ലായിരുന്നു.
ഇന്നലെയാണ് മേരിക്കുട്ടിയെയും മകൻ റെജിയെയും കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പരാതി പ്രകാരം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും ചോദ്യം ചെയ്യലും നടത്തിയിരുന്നു. അന്വേഷണത്തിൽ ദുരൂഹത പൊലീസിന് തോന്നിയിരുന്നു. റെജിയുടെ ഇളയ സഹോദരൻ മാത്രമായിരുന്നു പൊലീസ് വന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ഇയാളോട് സംസാരിച്ചതിൽ നിന്ന് പൊലീസിന് മറുപടികൾ തൃപ്തികരമായി തോന്നിയിരുന്നില്ല.
തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യൻ്റേതിന് സാമ്യം തോന്നുന്ന ശരീരഭാഗങ്ങൾ വീടിൻ്റെ പരിസരത്ത് നിന്ന് കണ്ടെത്തിയത്. കാൽ ഉൾപ്പടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയതായാണ് വിവരം. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തിയതിന് ശേഷമാകും സ്ഥിരീകരിക്കുന്നത്.