Source: Times Now
CRIME

നോയിഡയിലെ സ്ത്രീധന കൊലപാതകക്കേസ്: രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് പൊലീസ്

കൊല്ലപ്പെട്ട നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഗ്രേറ്റർ നോയിഡയിലെ സ്ത്രീധന കൊലപാതകക്കേസ് പ്രതിയെ വെടിവച്ച് പൊലീസ്. പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കാലിൽ വെടിവച്ചത്. കൊല്ലപ്പെട്ട നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. വിപിൻ പൊലീസിൽ നിന്ന് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതായും പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇതേ തുടർന്നാണ് പൊലീസ് പ്രതിക്കെതിരെ വെടിയുതിർത്തത്.

ഭാര്യയെ കൊന്നിട്ടില്ലെന്നും നിക്കി ആത്മഹത്യ ചെയ്തതാണെന്നും വിപിൻ പൊലീസിനോട് പറഞ്ഞു. ഭാര്യയും ഭർത്താവും തമ്മിൽ തർക്കം ഉണ്ടാകുക സ്വാഭാവികമെന്നും വിപിൻ പറഞ്ഞു. സംഭവത്തിൽ പ്രതികരിച്ച നിക്കിയുടെ പിതാവ് പൊലീസിൻ്റെ ഇടപെടൽ സമയോചിതമെന്ന് പ്രതികരിച്ചു. വിപിൻ ഒരു ക്രിമിനൽ ആണെന്നും മറ്റ് പ്രതികളെയും വേഗത്തിൽ തന്നെ പിടികൂടണമെന്നും നിക്കിയുടെ പിതാവ് പറഞ്ഞു.

ഗ്രേറ്റർ നോയിഡയിലെ സിർസ ജില്ലയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നിക്കിയെ ഭർത്താവും വീട്ടുകാരും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തിയത്. അച്ഛനും മുത്തശ്ശിയും ചേർന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട നിക്കിയുടെ മകൻ പൊലീസിനോട് പറഞ്ഞിരുന്നു. യുവതിയുടെ ഭർത്താവിനെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽപോയ ഭർതൃവീട്ടുകാർക്കുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

2016ലായിരുന്നു നിക്കിയുടെയും വിപിന്റെയും വിവാഹം. നിക്കിയുടെ സഹോദരി കാഞ്ചനും വിപിന്റെ സഹോദരനുമായുള്ള വിവാഹവും അപ്പോൾ തന്നെ നടന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം മുതൽ തന്നെ താനും നിക്കിയും സ്ത്രീധന പീഡനം അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഭർതൃവീട്ടുകാർക്കെതിരെ കാഞ്ചനും മൊഴി നൽകി.

SCROLL FOR NEXT