ലഖ്നൗ: ഉത്തർപ്രദേശിൽ ഭീതി പടർത്തി ന്യൂഡ് ഗ്യാങ്. മീററ്റിലെ വിവിധ മേഖലകളിലാണ് പൂർണനഗ്നരായെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘം വിലസുന്നത്. മീററ്റിലെ ദൌരാല, ഭരാല മേഖലകളിലാണ് അക്രമി സംഘത്തിൻ്റെ സാന്നിധ്യമുള്ളത്. തുടർച്ചയായി നാല് തവണയാണ് സംഘം സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയത്. പൂർണ നഗ്നരായെത്തി സ്ത്രീകളെ വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഉപദ്രവിക്കുന്നതാണ് ന്യൂഡ് ഗാങിൻ്റെ രീതി.
അടുത്തിടെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായതോടെയാണ് ന്യൂഡ് ഗാങിനെക്കുറിച്ച് പുറംലോകം അറിയുന്നത്. ജോലി സ്ഥലത്തേക്ക് പോവുന്നതിനിടെ രണ്ടുപേർ സ്ത്രീയെ വലിച്ചിഴച്ച് സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. ഇതോടെ സ്ത്രീ ബഹളം വെച്ചു. ഏറെ പണിപ്പെട്ട് അക്രമികളുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു. ബഹളം കേട്ട് പ്രദേശവാസികൾ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് ചോദിച്ചറിഞ്ഞപ്പോഴാണ് അക്രമികളായ രണ്ടുപേരും പൂർണ നഗ്നരായിരുന്നുവെന്ന വിവരം ലഭിച്ചത്.
സമാനമായ രീതിയിൽ നേരത്തെ മൂന്ന് സ്ത്രീകൾക്കെതിരെ അതിക്രമം ഉണ്ടായിട്ടുണ്ട്. എന്നാൽ ആരും ഇതുവരെ പൊലീസിൽ പരാതിപ്പെട്ടിട്ടില്ല. ഭയവും നാണക്കേടും കൊണ്ടാണ് ഇവർ വിവരം പുറത്ത് പറയാതിരുന്നതെന്ന് പൊലീസ് പറയുന്നു. ആക്രമണം പതിവായ സാഹചര്യത്തിലാണ് ഗ്രാമത്തലവൻമാർ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടത്. ഇവർ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ നഗ്നരായെത്തുന്ന അക്രമികളെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് മേഖലയിൽ പരിശോധന നടത്തുന്നുണ്ട്. വിവിധയിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പ്രദേശത്ത് പട്രോളിങിനായി വനിതാ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. സ്ത്രീകളെ മാത്രം ലക്ഷ്യമിട്ട് തുടർച്ചയായി ഉണ്ടാവുന്ന അതിക്രമങ്ങളിൽ ഭയന്നിരിക്കുകയാണ് നാട്.