CRIME

ചേന്ദമംഗലം കൂട്ടക്കൊല; കേസ് ഫാസ്റ്റ് കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം, വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊലീസ്

ജനുവരി 16 ന് വൈകിട്ട് 6.40നാണ് കൊലപാതകം നടന്നത്. പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനിഷ (32) എന്നിവരെ അയല്‍വാസിയായ ഋതു ജയൻ വീട്ടില്‍ക്കയറി ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ചികിത്സയിലാണ്.

Author : ന്യൂസ് ഡെസ്ക്

ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനൊരുങ്ങി പൊലീസ്. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കത്ത് നൽകി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കും. വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ വേണ്ടിയാണ് മുപ്പതാം ദിവസം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 1000 പേജുകളായാണ് കുറ്റപത്രം തയ്യാറാക്കിയത്.112 സാക്ഷികൾ, 60 തെളിവ് രേഖകൾ എന്നിവ അന്വേഷണ സംഘം ഉൾപ്പെടുത്തിയിരിക്കുന്നു. CCTV ദൃശ്യങ്ങളും കുട്ടികളുടെ മൊഴിയുമാണ് കേസിൽ നിർണായകം.

ജനുവരി 16ന് വൈകിട്ട് 6.40നാണ് കൊലപാതകം നടന്നത്. പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനിഷ (32) എന്നിവരെ അയല്‍വാസിയായ ഋതു ജയൻ വീട്ടില്‍ക്കയറി ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ചികിത്സയിലാണ്.

പ്രതി ഋതു കൊലപാതകം നടത്താന്‍ ഉറപ്പിച്ചാണ് സംഭവം നടന്ന വീട്ടില്‍ എത്തിയതെന്നും കൂട്ടക്കുരുതിയിലേക്ക് നയിച്ചത് കടുത്ത വൈരാഗ്യമാണെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണമുറപ്പിക്കാന്‍ മൂന്നു പേരുടെയും തലയില്‍ നിരവധി തവണ കമ്പിവടി കൊണ്ടടിച്ചു. മോട്ടോര്‍ സൈക്കിളില്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് അടിച്ചും കത്തി കൊണ്ടു കുത്തിയുമാണ് കൊലപാതകങ്ങള്‍ നടത്തിയത്.

കേസില്‍ പ്രതിക്ക് കുറ്റബോധമില്ലെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു. ആക്രമണം നടക്കുമ്പോള്‍ പ്രതി ലഹരി വസ്തു ഉപയോഗിച്ചിട്ടില്ലെന്നും മാനസിക വൈകല്യമുള്ള ആളല്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. സംഭവ ദിവസത്തിനും രണ്ട് ദിവസം മുൻപ് തന്നെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതി പറഞ്ഞിരുന്നു. പക്ഷേ അയൽവാസികൾ കൂടുതൽ പേർ ഉണ്ടായിരുന്നത് കൊണ്ടാണ് ആക്രമണം നടത്താതിരുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

SCROLL FOR NEXT