കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ, മുഹമ്മദലി Source: News Malayalam 24x7
CRIME

കൂടരഞ്ഞി കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ്; "മുഹമ്മദലിയുടെ വാദം കള്ളം"; വെളിപ്പെടുത്തലുമായി ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാരൻ

14 വയസുകാരന് കൊല്ലാൻ കഴിയുന്ന ആരോഗ്യസ്ഥിതിയുള്ള ആളായിരുന്നില്ല മരിച്ചുകിടന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കൂടരഞ്ഞി കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാരൻ. ഒരാളെ കൊലപ്പെടുത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തൽ കള്ളമാണെന്ന് മുൻ പൊലീസ് ഉദ്യോഗസ്ഥനായ തോമസ് ഒ. പി. പറയുന്നു. അപസ്മാരത്തെ തുടർന്നാണ് മരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 14 വയസുകാരന് കൊല്ലാൻ കഴിയുന്ന ആരോഗ്യസ്ഥിതിയുള്ള ആളായിരുന്നില്ല അതെന്നും തോമസ് ഒ. പി. ന്യൂസ് മലയാളത്തോട് പറഞ്ഞു.

മുഹമ്മദലിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് പൊലീസുകാരൻ്റെ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട 20കാരൻ്റെ ശരീരത്തിൽ ബലപ്രയോഗത്തിൻ്റെ പാടുകൾ ഇല്ലായിരുന്നെന്നും തോമസ് ഓർത്തെടുക്കുന്നു.

"1986 നവംബറിലാണ് സംഭവം. രാവിലെ പൊലീസ് സ്റ്റേഷനിലേക്ക് കോൾ വന്നു. സ്ഥലത്തെത്തിയപ്പോൾ ചെറിയ തോട്ടിൽ ചെരിഞ്ഞു കുറുകെ കിടക്കുന്ന നിലയിലായിരുന്നു യുവാവിൻ്റെ മൃതദേഹം. മൂക്ക് വെള്ളത്തിൽ മുങ്ങിയ നിലയിൽ ആയിരുന്നു. അപസ്മാരത്തെ തുടർന്നാണ് മരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിൽ ചെളിയും വെള്ളവും കയറിയിരുന്നു," പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തോട്ടിൽ വീണപ്പോൾ അപസ്മാരം ഉണ്ടാകുകയും പിന്നീട് മരിക്കുകയുമായിരുന്നെന്നും തോമസ് ഒ. പി. വ്യക്തമാക്കി.

കോഴിക്കോട് കൂടരഞ്ഞിയിലെ മിഷന്‍ ആശുപത്രിക്ക് പിന്‍വശത്തെ തോട്ടില്‍ 14 വയസുള്ള തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ചവിട്ടിവീഴ്ത്തി കൊലപ്പെടുത്തി എന്നായിരുന്നു മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍.വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മേല്‍ പറഞ്ഞ സ്ഥലത്ത് നിന്നും 20 വയസ് പ്രായം തോന്നിക്കുന്ന ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നതായി അറിഞ്ഞു. എന്നാല്‍ അന്നും ഇന്നും മരിച്ചത് ആര് എന്നതിലെ അവ്യക്തത തുടരുകയാണ്.

പിന്നാലെ 1989ൽ വീണ്ടുമൊരു കൊലപാതകം നടത്തിയെന്നും മുഹമ്മദലിയുടെ മൊഴി നൽകിയിരുന്നു. കൂടരഞ്ഞിയിലെ കൊലപാതകത്തിന് തൊട്ടുപിന്നാലെ കോഴിക്കോട് നഗരത്തിൽ എത്തിയ മുഹമ്മദലി, ഹോട്ടലിൽ ജോലിചെയ്ത് ജീവിച്ചിരുന്ന കാലഘട്ടത്തിലാണ് ഈ സംഭവം ഉണ്ടായത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ടായിരുന്നു രണ്ടാം കൊലപാതകം. കോഴിക്കോട് കടപ്പുറത്തുനിന്നും സുഹൃത്തിനൊപ്പം ചേർന്ന് ഒരാളെ കൊന്നു എന്നാണ് മുഹമ്മദലിയുടെ മൊഴി. ഇത് കൊലപാതകം ആണെന്ന സൂചനകൾ അന്ന് തന്നെ ഉണ്ടായിരുന്നെങ്കിലും കേസ് തെളിയിക്കാനായിരുന്നില്ല.

SCROLL FOR NEXT