മെയിൻപുരി: ഉത്തർപ്രദേശിൽ സ്ത്രീധനത്തിൻ്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ഗോപാൽപൂർ ഗ്രാമത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. രജനി കുമാരിയാണ് കൊല്ലപ്പെട്ടത്. അഞ്ച് ലക്ഷം രൂപ കൂടി സ്ത്രീധനം ആവശ്യപ്പെട്ടാണ് 21കാരിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
രംഗ്പൂർ സ്വദേശിയായ രജനി കുമാരി ഈ വർഷം ഏപ്രിലിലാണ് സച്ചിനെ വിവാഹം കഴിച്ചത്. സച്ചിനും സഹോദരന്മാരായ പ്രാൻഷു, സഹ്ബാഗ്, ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടീന എന്നിവർ ചേർന്നാണ് അഞ്ച് ലക്ഷം രൂപ കൂടി സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഇത് നിരസിച്ചതോടെയാണ് പ്രതികൾ യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിടുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് സൂപ്രണ്ട് രാഹുൽ മിതാസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ രജനിയുടെ അമ്മ സുനിതാ ദേവിയാണ് ഒഞ്ച പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കൊലപാതകത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എഎസ്പി മിതാസ് വ്യക്തമാക്കി.