കോഴിക്കോട്: വടകരയിൽ ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കൊല്ലക്കണ്ടി സ്വദേശി രനുദിവാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വടകര പൊലീസിന്റെ നടപടി. രനുദിവാനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വടകരയിൽ നിന്ന് പേരാമ്പ്രയിലേക്ക് ബസിൽ യാത്ര ചെയ്യവേ വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമമുണ്ടായത്. വിദ്യാർഥി വിഷയം ഉടൻ തന്നെ വടകര പൊലീസിനെ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത പൊലീസ് ബസിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
അതിക്രമം നടത്തിയത് രനുദിവാനാണ് എന്ന് തിരിച്ചറിഞ്ഞതിനുപിന്നാലെ ഇന്നുരാവിലെ ഇയാളെ വടകര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ രനുദിവാൻ കുറ്റസമ്മതം നടത്തി. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. പ്രതിയെ വടകര ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനാക്കിയശേഷം വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.