പ്രതി മെൽവിൻ Source: Screengrab / News Malayalam 24x7
CRIME

"സ്വത്ത് നല്‍കാത്തതില്‍ വൈരാഗ്യം"; മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന മകന്റെ മൊഴി

വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നൽകാൻ ആവശ്യപ്പെട്ടത് അനുസരിക്കാതെ വന്നതോടെയാണ് പ്രതി മെൽവിൻ അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ മെൽവിൻ പോലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. അമ്മയെ കൊലപ്പെടുത്തിയത് സ്വത്ത് എഴുതി നൽകാത്തതിനെ തുടർന്നെന്നാണ് പ്രതി മെൽവിൻ്റെ മൊഴി. ഹിൽഡയെ തല്ലിക്കൊന്ന ശേഷം കത്തിക്കുകയായിരുന്നെന്നും മെൽവിൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഞെട്ടലോടെയാണ് പൊലീസ് ഉദ്യോഗസ്ഥരും മെൽവിൻ്റെ മൊഴി രേഖപ്പെടുത്തിയത്. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നൽകാൻ ആവശ്യപ്പെട്ടത് അനുസരിക്കാതെ വന്നതോടെ അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. പുലർച്ചെ ഒരു മണിക്ക് വിറകു കഷ്ണം കൊണ്ട് മെൽവിൻ അമ്മ ഹിൽഡയെ തലക്കടിച്ചു വീഴ്ത്തി. മരിച്ചെന്ന് കരുതി കത്തിച്ചു കളയാൻ തീരുമാനിച്ചു.

വീട്ടിലുണ്ടായിരുന്ന തുണികളും വീട്ടുപരിസരത്തെ കരിയിലകളും ചേർത്ത് തീയിട്ട് ശരീരം കത്തിച്ചു. ഇതിന് ശേഷമാണ് അയൽവാസിയായ ലൊലീറ്റയെ അമ്മയ്ക്ക് വയറുവേദനയാണെന്ന് പറഞ്ഞ് മെൽവിൻ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. തുടർന്ന് ലൊലീറ്റയെയും മർദിച്ചു. ഓടി രക്ഷപ്പെട്ട ലൊലീറ്റ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നതുകൊണ്ട് മാത്രമാണ് രക്ഷപ്പെടാനായത് .

സ്വത്ത് എഴുതി നൽകുന്നതിൽ നിന്ന് ഹിൽഡയെ പിന്തിരിപ്പിച്ചതിലുള്ള വിരോധമാണ് ലൊലീറ്റയെ കൊല്ലാൻ തീരുമാനിക്കുന്നതിന് കാരണമായതെന്നും മെൽവിൻ പൊലീസിനോട് പറഞ്ഞു. മദ്യപിച്ച ശേഷം എന്നും അമ്മയുമായി തർക്കം ഉണ്ടായിരുന്നെന്നും പ്രതി മൊഴി നൽകി. സ്വത്ത് സ്വന്തം പേരിലാക്കിയശേഷം വീടും സ്ഥലവും ബാങ്കിൽ പണയം വയ്ക്കാൻ ആയിരുന്നു പ്രതിയുടെ പദ്ധതി.

SCROLL FOR NEXT