എറണാകുളം: പെരുമ്പാവൂരിലെ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞു. അസം സ്വദേശിയായ നൂറുൽ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. ഇയാളെ പ്രതികൾ ഓടിച്ചിട്ട് പിടികൂടി റൂമിലെത്തിച്ച് മർദ്ദിക്കുകയായിരുന്നു. നൂറുലിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായി സംശയമുള്ളതായും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
അസം സ്വദേശികളായ അലാവുദീൻ, മിനാറുൾ, സാക്കിർ ഹുസൈൻ, ഹബീസുദ്ദീൻ, ഹസൻ അലി മുസമ്മിൽ എന്നിവരെയാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് യുവാവിനെ ഇവർ സംഘം ചേർന്ന് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ കയറി മൊബൈൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടുകയും മർദിക്കുകയും ആയിരുന്നുവെന്നാണ് വിവരം. ഇവർ ജോലി ചെയ്തിരുന്ന കമ്പനിക്ക് സമീപത്ത് നിന്ന് തന്നെയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.
പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ചാണ് നൂറുൽ ഹുസൈനെ മർദിച്ചത്. ഇയാളുടെ മുഖത്തും വയറിലും കാര്യമായി പരിക്കേറ്റിരുന്നു. മൃതദേഹം പെരുമ്പാവൂർ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.