പൊതുവഴിയിലെ മദ്യപാനവും ചീട്ടുകളിയും ചോദ്യം ചെയ്തതിന് സ്ത്രീകളെ വീട്ടിൽ കയറി പീഡിപ്പിക്കുമെന്ന് ഭീഷണി. തിരുവനന്തപുരം കഠിനംകുളത്തെ ഒരുകൂട്ടം വീട്ടമ്മമാരാണ് ഭയത്തിൽ കഴിയുന്നത്. പലതവണ പരാതി നൽകിയിട്ടും അധികൃതർ കൃത്യമായി ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.
കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ചാന്നാങ്കര പത്തേക്കർ നിവാസികളായ സ്ത്രീകൾക്കും കുട്ടികൾക്കുമാണ് ദുർഗതി. കഷ്ടിച്ചൊരാൾക്ക് മാത്രം നടന്ന് പോകാനാകുന്ന വഴിയിലാണ് കൊലക്കേസ് പ്രതിയടക്കമുള്ള സംഘം പട്ടാപ്പകൽ മുതൽ മദ്യപാനവും ചീട്ടുകളിയും നടത്തുന്നത്. കടന്നുപോകുന്ന സമയം നഗ്നത പ്രദർശനവുമുണ്ട്. പ്രതികരിച്ചതോടെ ഭീഷണിയായി മറുപടി. വീട്ടിൽ കയറി പീഡിപ്പിക്കുമെന്നും, ഭർത്താക്കന്മാരെ വെട്ടിക്കൊല്ലുമെന്നുമാണ് ആക്രോശം.
പൊലീസിൽ വിവരമറിയിച്ചാൽ ഉദ്യോഗസ്ഥർ എത്തുന്നത് മണിക്കൂറുകൾക്ക് ശേഷമാണെന്നും പരാതിക്കാർ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചാൽ ജീപ്പില്ലെന്നാണ് ലഭിക്കുന്ന മറുപടി. തെരുവ് വിളക്കില്ലാത്ത പരാതി അറിയിച്ചപ്പോൾ താമസം മാറാനാണ് പഞ്ചായത്ത് മെമ്പർ പറഞ്ഞത്. സധൈര്യം വഴിനടക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.