ഭോപ്പാൽ: ട്വിഷ കേസിൽ നിർണായക നീക്കവുമായി ഭോപ്പാൽ സിബിഐ. ട്വിഷയുടെ ആത്മഹത്യവുമായി ബന്ധപ്പെട്ട് മുൻ ജഡ്ജിയും, ഭർതൃമാതാവ് കൂടിയായ ഗിരിബാലയെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ സിബിഐ സംഘം ഇവരുടെ വീട്ടിലെത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മധ്യപ്രദേശ് കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അറസ്റ്റ്. ഗാർഹിക പീഡനം, സ്ത്രീധന നിരോധന ആക്ട് പ്രകാരം 2,3 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ആത്മഹത്യക്ക് പിന്നാലെ ട്വിഷയുടെ വാട്സ് ആപ്പ് ചാറ്റുകളും സന്ദേശങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. പെൺകുട്ടി മാനസികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഗിരിബാലയുടെ മകനും ട്വിഷയുടെ ഭർത്താവുമായ സമർത് സിങ് 10 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് കോടതിയിൽ കീഴടങ്ങിയത്. വിരമിച്ച ജഡ്ജിയായ ഗിരിബാല സിങ്, അവരുടെ മകനും അഭിഭാഷകനുമായ സമർത് എന്നിവർ സ്ത്രീധനത്തിന് വേണ്ടി യുവതിയെ മാനസിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ശാരീരിക-മാനസിക പീഡനത്തെ തുടർന്ന് മെയ് 12ന് മോഡൽ കൂടിയായ ട്വിഷ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്.
വിവാഹം കഴിഞ്ഞിട്ട് അഞ്ചുമാസം തികഞ്ഞിട്ടില്ലായിരുന്നു. ഭർതൃവീട്ടിൽ നിന്ന് സ്ത്രീധന പീഡനവും ക്രൂരതകളും മാനസിക പീഡനവും ട്വിഷയ്ക്ക് നേരിട്ടുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ട്വിഷയുടെ കേസ് സിബിഐ സംസ്ഥാന പോലീസിൽ നിന്ന് ഏറ്റെടുത്തത്.