CRIME

ഒമ്പത് വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹം; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

ജ്യോതിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. മാതാപിതാക്കളും സഹോദരനും ചേര്‍ന്നാണ് മൃതദേഹം കെട്ടിത്തൂക്കി

Author : ന്യൂസ് ഡെസ്ക്

ബറേലി: ഒമ്പത് വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹം ചെയ്ത യുവാവിനെ കൊലപ്പെടുത്തി യുവതി. ഉത്തര്‍പ്രദേശിലെ ബറേലിയിയിലാണ് സംഭവം. ജിതേന്ദ്ര കുമാര്‍ യാദവ് (33) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ മരണം പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു ജിതേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയാണെന്നായിരുന്നു നിഗമനം. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തു ഞെരിച്ചുള്ള മരണം എന്നായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഭാര്യ ജ്യോതിയിലേക്ക് എത്തിയത്.

ജ്യോതിയും മാതാപിതാക്കളും സഹോദരനും ചേര്‍ന്നാണ് ജിതേന്ദ്രയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. ജിതേന്ദ്രയെ കഴുത്ത് ഞെരിച്ച് കൊന്നതിനു ശേഷം തൂങ്ങിമരിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ ജനലില്‍ കെട്ടിത്തൂക്കുകയായിരുന്നു. ജ്യോതിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. മാതാപിതാക്കളും സഹോദരനും ചേര്‍ന്നാണ് മൃതദേഹം കെട്ടിത്തൂക്കിയത്.

ജ്യോതിയേയും മാതാപിതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്‍ ഒളിവിലാണ്.

കഴിഞ്ഞ നവംബര്‍ 25 നായിരുന്നു ജ്യോതിയും ജിതേന്ദ്ര കുമാര്‍ യാദവും തമ്മിലുള്ള വിവാഹം. ഒമ്പത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. സാമ്പത്തിക വിഷയമാണ് ജ്യോതിയും ജിതേന്ദ്രയും തമ്മില്‍ തര്‍ക്കം ഉടലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ജ്യോതിയുടെ അക്കൗണ്ടില്‍ നിന്നും ജിതേന്ദ്ര 20,000 രൂപ പിന്‍വലിച്ചിരുന്നു.

ഈ തുക ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ നഷ്ടമായി. ഇതേ തുടര്‍ന്ന് ജ്യോതിയും ജിതേന്ദ്രയുമായി തര്‍ക്കമുണ്ടായിരുന്നു. ജനുവരി 26 ന് പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഈ സമയത്ത് ജ്യോതി മാതാപിതാക്കളേയും സഹോദരനേയും വീട്ടിലേക്ക് വിളിച്ചു വരുത്തി.

ഇസ്സത് നഗറിലുള്ള ഇവരുടെ വീട്ടിലേക്ക് എത്തിയ ജ്യോതിയുടെ ബന്ധുക്കളും ജിതേന്ദ്രയെ ചോദ്യം ചെയ്യുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. ഈ സമയത്ത് മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് ജിതേന്ദ്രയെ പിടിച്ചുവെക്കുകയും ജ്യോതി കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിനു ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ജിതേന്ദ്രയുടെ കഴുത്തില്‍ ഷാള്‍ കെട്ടി ജനലഴിയില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇതിനു ശേഷമാണ് അയല്‍വാസികളെ വിവരമറിയിച്ചത്. പൊലീസ് എത്തിയപ്പോഴും പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യ എന്ന് തന്നെയായിരുന്നു.

എന്നാല്‍, ജിതേന്ദ്രയുടെ സഹോദരന്‍ അജയ് കുമാര്‍ നല്‍കിയ പരാതിയാണ് വഴിത്തിരിവായത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മരണകാരണം വ്യക്തമാകുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ താനും മാതാപിതാക്കളും ചേര്‍ന്നാണ് ജിതേന്ദ്രയെ കൊലപ്പെടുത്തിയതെന്ന് ജ്യോതി പൊലീസിനോട് സമ്മതിച്ചു.

SCROLL FOR NEXT