NEWSROOM

EXCLUSIVE | 'കരിഞ്ചന്തയില്‍ ഇ സിഗരറ്റുകൾ മറിച്ചുവിറ്റു'; കള്ളക്കടത്തുകാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ കൊള്ളയടിച്ചുവെന്ന് പരാതി

2019ലെ പ്രൊഹിബിഷൻ ഓഫ് ഇലക്ട്രോണിക്സ് സിഗരറ്റ് ആക്ട് അനുസരിച്ച് രാജ്യത്ത് ഇലക്ട്രോണിക് സിഗരറ്റിന്റെ ഉപയോഗവും വിൽപ്പനയും നിരോധിച്ചിട്ടുള്ളതാണ്

Author : ന്യൂസ് ഡെസ്ക്

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്തുകാരെ കൊള്ളയടിച്ചെന്ന് പരാതി. സിംഗപ്പൂരിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന രണ്ടരലക്ഷം രൂപ വിലവരുന്ന 130 ഇ സിഗരറ്റുകൾ ഉദ്യോഗസ്ഥർ കരിഞ്ചന്തയിൽ മറിച്ചുവിറ്റെന്നാണ് പരാതി. ഡിറ്റെൻഷൻ റെസീപ്റ്റ് ഇല്ലാതെ പിടിച്ചെടുത്ത ഇ സിഗരറ്റുകൾ ഉദ്യോഗസ്ഥർ മുക്കിയെന്ന് കാട്ടി ഇവ കടത്തിക്കൊണ്ടുവരാൻ ശ്രമിച്ചവർ തന്നെ കസ്റ്റംസ് കമ്മീഷണർക്ക് പരാതി നൽകിയതോടെയാണ് വിവരം പുറത്തായത്.



കഴിഞ്ഞ വർഷം നവംബർ 18ന് ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയർ വിമാനത്തിലാണ് ആലപ്പുഴ സ്വദേശി റാഷിദ് ഹുസൈനും കോഴിക്കോട് സ്വദേശി മുഹമ്മദ് അസ്ലമും 130 ഇ സിഗരറ്റുകൾ ബാഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 2019ലെ പ്രൊഹിബിഷൻ ഓഫ് ഇലക്ട്രോണിക്സ് സിഗരറ്റ് ആക്ട് അനുസരിച്ച് രാജ്യത്ത് ഇലക്ട്രോണിക് സിഗരറ്റിന്റെ ഉപയോഗവും വിൽപ്പനയും നിരോധിച്ചിട്ടുള്ളതാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ബാഗേജ് ക്ലിയർ ചെയ്ത് എക്സിറ്റ് ഗേറ്റിന് സമീപമെത്തിയ ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കള്ളക്കടത്ത് സിഗരറ്റ് പിടിച്ചെടുത്തു. എന്നാൽ, പിടിച്ചെടുത്ത കള്ളക്കടത്ത് മുതലിന് ഡിറ്റെൻഷൻ റെസീപ്റ്റ് നൽകിയില്ല. പിടികൂടിയ 130 ഇലക്ട്രോണിക് സിഗരറ്റുകളും എയർപോർട്ടിൽ തന്നെ ഉപേക്ഷിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന് റാഷിദ് ഹുസൈൻ പറയുന്നു. കേസൊന്നും എടുക്കാതെ റാഷിദിനേയും സുഹൃത്തിനേയും ഉദ്യോഗസ്ഥർ എയർ പോർട്ടിൽ നിന്നും പുറത്തിറക്കി.



കള്ളക്കടത്ത് സിഗരറ്റ് ഉദ്യോഗസ്ഥർ മുക്കിയെന്ന് പിന്നീടാണ് ഇവർക്ക് മനസ്സിലാവുന്നത്. ഇതോടെ കടത്ത് മുതൽ തിരിച്ചുതന്നാൽ തിരികെ സിംഗപ്പൂരിലേക്ക് തിരിച്ചു കൊണ്ടുപോയിക്കൊള്ളാം എന്നുകാട്ടി ഇവർ കമ്മീഷണർക്ക് പരാതി നൽകി. പിടിച്ചെടുത്ത ഇ സിഗരറ്റുകൾ ഉദ്യോഗസ്ഥർ കരിഞ്ചന്തയിൽ മറിച്ചുവിറ്റുവെന്ന് ഇവർ ഉറപ്പിക്കുന്നു. ഇങ്ങനെയൊന്ന് പിടിച്ചെടുത്തിട്ടേ ഇല്ല എന്നാണെങ്കിൽ 2024 നവംബർ 18ന് എക്സിറ്റ് ഗേറ്റിന് സമീപമുള്ള സിസിടിവി ഫുട്ടേജുകൾ പരിശോധിക്കട്ടെയെന്നാണ് പരാതിക്കാർ പറയുന്നത്.


പിടിച്ചെടുത്ത 130 ഇലക്ട്രോണിക് സിഗരറ്റിന് കേരളത്തിൽ രണ്ടര ലക്ഷം രൂപയിൽ അധികം വിലവരും. കള്ളക്കടത്തുമുതൽ കൊള്ളയടിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ഇ സി​ഗരറ്റ് കടത്തിക്കൊണ്ടുവന്നവരുടെ ആവശ്യം.

SCROLL FOR NEXT