നിലമ്പൂർ കരുളായി ചോലനായ്ക്കർ യുവതിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. വനത്തിനുള്ളിലെ കുപ്പമലയിൽ വെച്ചാണ് പോസ്റ്റ്‌മോർട്ടം. നിലമ്പൂർ തഹസിൽദാർ, രണ്ട് ഫോറൻസിക് സർജൻമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തുക. സംഭവത്തിൽ പൂക്കോട്ടുംപാടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
നവംബർ 30ന് വൈകിട്ടാണ് മാത്തി മരിച്ചത്. യുവതിയുടെ മരണം കൊലപാതകമാണെന്ന ശബ്ദ സന്ദേശമാണ് സംശയത്തിന് ഇടയാക്കിയത്. എന്നാല്‍, ശബ്ദ സന്ദേശം വ്യാജമെന്നാണ് പൊലീസിന്‍റെ നിഗമനം.
15 കിമീ ദൂരം നടന്ന് മാത്രം എത്താൻ കഴിയുന്ന ചെങ്കുത്തായ കുപ്പമലയിലാണ് മാത്തിയുടെ കുടുംബത്തിന്‍റെ താമസം. അന്വേഷണസംഘം വനത്തിലെത്തി ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു. മാത്തി പാറയിൽ നിന്ന് കാലുതെന്നി വീണ് മരിക്കുകയായിരുന്നെന്നാണ് സഹോദരന്‍റെ മൊഴി.