NEWSROOM

എൻ.എം. വിജയൻ്റെയും മകൻ്റെയും മരണം: ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും പ്രതികൾ

എൻ.എം. വിജയൻറെ ഫോൺ രേഖകളും പ്രത്യേക അന്വേഷണസംഘം പരിശോധിച്ചതിനുശേഷമാണ് കേസടുത്തത്

Author : ന്യൂസ് ഡെസ്ക്

വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെയും മകൻ്റെയും മരണത്തിൽ ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും പ്രതികൾ. സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണനും ഡി.സി.സി. പ്രസിഡൻ്റ് എൻ.ഡി അപ്പച്ചനുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി. പ്രത്യേക അന്വേഷണസംഘമാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തത്.

എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു. എൻ.എം. വിജയൻറെ ഫോൺ രേഖകളും പ്രത്യേക അന്വേഷണസംഘം പരിശോധിച്ചതിനുശേഷമാണ് കേസടുത്തത്. സംഭവത്തിൽ കെപിസിസി നേതൃത്വം ഉൾപ്പെടെ വലിയ പ്രതിരോധത്തിലാവും. ഇതിനകം തന്നെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയിട്ടുണ്ട്.

എൻ.എം. വിജയൻ്റെ ആത്മഹത്യ അന്വേഷിക്കുന്ന കെപിസിസി അന്വേഷണ ഉപസമിതി ബുധനാഴ്ച വയനാട്ടിലെത്തി കുടുംബത്തെ കണ്ടിരുന്നു. എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ നാലംഗ സമിതിയാണ് വയനാട്ടിൽ എത്തിയത്. വിജയൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇതുസംബന്ധിച്ച് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുംബത്തിന് ഉറപ്പ് നൽകി.

നേതാക്കളുടെ ആദ്യ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും, നേതാക്കളുടെ വാക്കുകൾ വിശ്വസിക്കുന്നുവെന്നും പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുമെന്നുമായിരുന്നു കുടുംബത്തിൻ്റെ പ്രസ്താവന. എല്ലാം നല്ല രീതിയിൽ ചെയ്യാമെന്ന് പാർട്ടി നേതാക്കൾ ഉറപ്പു നൽകിയതായി എൻ.എം. വിജയൻ്റെ മകൻ വിജേഷ് പറഞ്ഞു. നേതാക്കൾ വന്നതിൽ സംതൃപ്തിയുണ്ട്. എല്ലാ കാര്യങ്ങളും നേതാക്കൾ ഗൗരവത്തിൽ കേട്ടിട്ടുണ്ടെന്ന് മകൾ പത്മജയും വ്യക്തമാക്കി.

അതേസമയം, വയനാട് സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമന കോഴയിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. നെന്മേനി സ്വദേശിയുടെ പരാതിയിൽ മൂന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. നെൻമേനി മാളിക സ്വദേശി ഷാജിയുടെ പരാതിയിൽ ആണ് മൂന്ന് പേർക്കെതിരെ കേസ് എടുത്തത്.ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ മകന് ജോലി നൽകാം എന്ന് പറഞ്ഞു കോൺഗ്രസ് നേതാക്കൾ പണം വാങ്ങി എന്നാണ് ഷാജിയുടെ പരാതി. പ്രാദേശിക കോൺഗ്രസ് നേതാക്കളായ സി. ടി. ചന്ദ്രൻ, കെ. എം. വർഗീസ്, കോൺഗ്രസ് നടപടി എടുത്ത കെ.കെ. ഗോപിനാഥൻ എന്നിവർക്കെതിരെയാണ് പരാതി പ്രകാരം കേസെടുത്തത്. ബാങ്ക് പ്രസിഡന്റ് ആയിരുന്ന ഗോപിനാഥൻ മൂന്ന് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്ന പരാതിയിലാണ് കേസ്.

SCROLL FOR NEXT