കൊൽക്കത്ത ബലാത്സംഗക്കൊലയിൽ പ്രതിഷേധിച്ച് നിരാഹാരമിരിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് ഡൽഹി എയിംസിലെ ഡോക്ടർമാർ പിന്തുണ അറിയിച്ചു. നീതി ലഭിക്കുന്നതു വരെ നിരാഹാര സമരത്തിലായിരിക്കുമെന്ന് ഡോക്‌ടർമാർ അറിയിച്ചു.
ബലാത്സംഗക്കൊലയ്ക്ക് പിന്നാലെ സുരക്ഷ ഉറപ്പാക്കാനായി ഡോക്‌ടർമാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പശ്ചിമ ബംഗാൾ സർക്കാർ പരിഗണിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ജൂനിയർ ഡോക്‌ടർമാർ കൊൽക്കത്തയിൽ നിരാഹാര സമരം ആരംഭിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരം കിടക്കുമെന്ന് പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫോറം മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
ആഗസ്റ്റ് 9ന് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരത്തിനിറങ്ങിയത്. അതേസമയം കൊൽക്കത്ത ബലാത്സംഗക്കൊലയിൽ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നും, സഞ്ജയ് റോയ് മാത്രമാണ് പ്രതിയെന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു.
ALSO READ: കൊൽക്കത്ത ബലാത്സംഗക്കൊല: കൂട്ടബലാത്സംഗം നടന്നിട്ടില്ല; ഏക പ്രതി സഞ്ജയ് റോയിയെന്ന് സിബിഐ കുറ്റപത്രം
ഓഗസ്റ്റ് ഒൻപതിനായിരുന്നു ആർജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിയായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ പൊലീസിന് സഹായമായത്.