ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഈ ആഴ്ച മുതൽ പ്രചാരണത്തിൽ സജീവമാകും. അതിനിടെ കെജ്‌രിവാളിനെ ബിജെപി പ്രവർത്തകർ അക്രമിച്ചു എന്ന ആരോപണം ഉയർത്തി ആദ്മി പാർട്ടി രംഗത്തുവന്നു. ബിജെപിയെ രക്ഷിക്കുന്നതിനായി ക്രിമിനലുകളാണ് കെജ്‌രിവാളിനെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി അതിഷി മർലേന ആരോപിച്ചു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സ്ഥാനാർഥികൾ തിരക്കിട്ട ഓട്ടത്തിലാണ്. ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ശ്രമം. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങിയവർ പ്രചാരണത്തിന് എത്തും.
അതേസമയം, രാഹുൽ ഗാന്ധിയെയും പ്രിയങ്കയും മുൻനിർത്തി കൊണ്ടുള്ള പ്രചാരണമാണ് കോൺഗ്രസ് ആസൂത്രണം ചെയ്യുന്നത്. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കുന്ന സന്ദീപ് ദീക്ഷിതിന് വേണ്ടി രാഹുൽ പ്രചാരണം നടത്തും. ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ മത്സരിക്കുന്ന അൽക ലാംബയ്ക്ക് വേണ്ടി പ്രിയങ്കാ ഗാന്ധി റോഡ് ഷോ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ 981 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്.